രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷൻ വളപ്പിലും മൊബൈല്‍ വാനുകള്‍ പാർക്കുചെയ്ത് ഭാരത് അരി വിതരണംചെയ്യും. ഇങ്ങനെ അനായാസം ഭക്ഷ്യവസ്തുക്കള്‍ പൊതുജനങ്ങളിലെത്തിക്കാനുള്ള പൊതുവിതരണവകുപ്പിന്റെ തീരുമാനത്തിന് റെയില്‍വേ പാസഞ്ചർ മാർക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടർ അനുമതിനല്‍കി. അടുത്ത മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
ഭാരത് അരി, ഭാരത് ആട്ട എന്നിവ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി പ്രത്യേകം ലൈസൻസോ ചാർജോ റെയില്‍വേ ഈടാക്കില്ല. ഇതിന്റെ ചുമതല അതത് ഡിവിഷണല്‍ ജനറല്‍ മാനേജർക്കാവും. എവിടെ വാൻ പാർക്കുചെയ്യണമെന്ന തീരുമാനമെടുക്കേണ്ടതും മാനേജരാണ്. എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂർ നേരമായിരിക്കും വില്‍പ്പന.
യാതൊരുവിധ അറിയിപ്പുകളോ വീഡിയോ പ്രദർശനമോ പാടില്ലെന്നും നിബന്ധനയില്‍ പറയുന്നു. ഭാരത് അരി വില്‍പ്പനയ്ക്ക് കൃത്യമായ ഒരിടമില്ലെന്ന പരാതിക്ക് ഇതിലൂടെ പരിഹാരമാകുമെന്ന് അധികൃതർ പറയുന്നു. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും ഭാരത് ആട്ട 27.50 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.