നാഗാലാൻഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുകളില്‍ നിന്നു ഉരുണ്ടുവന്ന പാറക്കഷ്ണം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് ഉരുണ്ടു വീണു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. സംഭവത്തിന്‍റെ വീഡിയൊ ദൃശങ്ങള്‍ പുറത്തുവന്നു.
നാഗാലാൻഡില്‍ ദിമാപുരിനും കോഹിമയ്ക്കുമിടയില്‍ ചുമൗക്കേദിമ ജില്ലയിലെ ദേശീയ പാത 29 ലാണ് അപകടം ഉണ്ടായത്. അതിവേഗത്തില്‍ ഉരുണ്ടു വന്ന പാറക്കഷ്ണം രണ്ടു കാറുകളെ പൂര്‍ണമായും തകര്‍ക്കുന്നതും മറ്റൊരു കാറിലേക്ക് പതിക്കുന്നതുമാണ് ദൃശങ്ങളില്‍ കാണുന്നത്. ഇതില്‍ ഓരാള്‍ സംഭവസ്ഥലത്തു തന്നെ മരിക്കുകയും, മറ്റൊരാള്‍ ആശുപത്രിയിലെത്തിയതിനു ശേഷമാണ് മരിച്ചത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഒരാള്‍ കാറില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനു മുമ്ബ് ഇവിടെ ഉരുൾപൊട്ടലോ, മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ലെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്പെയ് റിയോ അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.