എല്ലാ കാര്യവും കൃത്യമായി വരിക എന്ന് കേട്ടിട്ടില്ലേ. എങ്കില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് അതിനൊരു ഉദാഹരണമാണ്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും ഒരുമിച്ചിറക്കിയാണ് കോണ്‍ഗ്രസ് മുന്നിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എബിപി സര്‍വേയില്‍ കോണ്‍ഗ്രസിനാണ് നേരിയ മുന്‍തൂക്കം. ഇതിന് മുമ്ബ് ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തന്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയതും കോണ്‍ഗ്രസിന്റെ എല്ലാ നീക്കങ്ങളും ശരിയാണെന്ന് തെളിയിക്കുന്നു.
ബിജെപിയുടെ ഹിന്ദുത്വ മോഡലില്‍ നിന്ന് വ്യത്യസ്തമായ ഹിന്ദുത്വം കോണ്‍ഗ്രസിന് സന്ന്യാസിമാരുടെ അടക്കം പിന്തുണയും നേടി കൊടുത്തിട്ടുണ്ട്. കര്‍ണാടക മോഡലില്‍ ഒരു തിരിച്ചുവരവിനുള്ള സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.സിന്ധ്യയുടെ വിശ്വസ്തനായ രാകേഷ് കുമാര്‍ ഗുപ്തയാണ് കോണ്‍ഗ്രസിലെത്തിയത്.
രണ്ടായിരത്തോളം പ്രവര്‍ത്തകരുമായിട്ടാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശിവപുരി ജില്ലയിലെ ബിജെപിയുടെ ഉപാധ്യക്ഷന്‍ കൂടിയാണ് രാകേഷ് കുമാര്‍. വമ്ബന്‍ കാര്‍ റാലിയിലൂടെ മണ്ഡലമാകെ ഇളക്കി മറിച്ചാണ് രാകേഷ് കുമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടെല്ലാം ഞാന്‍ മാപ്പുചോദിക്കുന്നു. ഈ പാര്‍ട്ടിയാണ് എനിക്ക് പേരും, ബഹുമാനവും, നേതൃത്വവും നല്‍കിയത്. നാല്‍പ്പത് വര്‍ഷത്തോളം ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഞാനൊരു അബദ്ധം കാണിച്ചു. അത് എന്റെ വ്യക്തിത്വത്തിന് തന്നെ തിരിച്ചടിയായി. എന്നോട് ക്ഷമിക്കാന്‍ കൈകൂപ്പി യാചിക്കുകയാണെന്നും ഗുപ്ത പറഞ്ഞു.
ബിജെപി പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ അതുപോലെ നടപ്പാക്കും. കമല്‍നാഥ് സര്‍ക്കാര്‍ കുറഞ്ഞ സമയം കൊണ്ട് നിരവധി കാര്യങ്ങള്‍ ചെയ്തിരുന്നു.കാര്‍ഷിക വായ്പ സര്‍ക്കാര്‍ വീണിരുന്നില്ലെങ്കില്‍ പൂര്‍ണമായും എഴുതി തള്ളുമായിരുന്നുവെന്നും ഗുപ്ത അവകാശപ്പെട്ടു. ഗുപ്ത വന്നത് കൊണ്ട് വേറെയും നേട്ടങ്ങള്‍ കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നുണ്ട്. ശിവപുരിയില്‍ വ്യവസായ സമൂഹത്തില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. അതുപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബിജെപിയില്‍ തന്നെ ഒതുക്കി നിര്‍ത്തിയെന്ന പരാതിയാണ് ഗുപ്തയ്ക്കുള്ളത്. പാര്‍ട്ടിയിലെ ഒരു പൊതു പരിപാടിക്ക് പോലും അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല.
അതേസമയം നിരവധി നേതാക്കളാണ് തിരഞ്ഞെടുപ്പിന് മുമ്ബ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തുന്നത്.ബിജെപിയില്‍ കാര്യമായ സ്ഥാനങ്ങള്‍ കിട്ടാത്തവരും, സീറ്റ് ഉറപ്പില്ലാത്തവരുമാണ് പാര്‍ട്ടി വിടുന്നത്. സിന്ധ്യയുടെ കോട്ടയില്‍ വലിയ ജനവിരുദ്ധ വികാരവും നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമേ കഴിഞ്ഞ ദിവസം വന്ന സര്‍വേയും കോണ്‍ഗ്രസിന് അനുകൂലമാണ്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ നടക്കുന്നതെന്ന് എബിപി-സി വോട്ടര്‍ സര്‍വേ പ്രവച്ചിരുന്നു. തൂക്കുസര്‍ക്കാരിനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസായിരിക്കും ഏറ്റവും വലിയ കക്ഷിയെന്നും സര്‍വേ പറയുന്നു. 120 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ സ്വതന്ത്രരുടെ പിന്തുണ ഇത്തവണയും നിര്‍ണായകമാകും.