പെട്രോള്‍ വിലയുടെ കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനിടെ എക്സൈസ് നികുതി രണ്ടുതവണ കുറച്ചകാര്യം ഭോപ്പാലില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാണ, ഉത്തരാഖണ്ഡ് തുടങ്ങി ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പെട്രോള്‍ വില 100-ല്‍ താഴെയാണ്. എന്നാല്‍ ബിഹാറില്‍ പെട്രോള്‍ വില 107 രൂപയാണ്. രാജസ്ഥാനില്‍ 108 ഉം, തെലങ്കാനയില്‍ 109 ഉം കേരളത്തില്‍ 110 രൂപയുമാണ്.
പ്രതിപക്ഷ പാര്‍ട്ടികള്‍ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും സാധാരണ ജനങ്ങളെയും വഞ്ചിക്കുകയാണ്. എന്നാല്‍ ബിജെപി പാവപ്പെട്ടവര്‍ക്കൊപ്പമാണ്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടി സ്വീകരിച്ചു. രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ എക്സൈസ് നികുതി കുറച്ചു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ അതിന്റെ പ്രയോജനം പാവപ്പെട്ടവര്‍ക്ക് ലഭിക്കാൻ അനുവദിച്ചില്ല. നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
അഴിമതിക്കാരെ വെറുതെവിടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം ഭോപ്പാലിലെ യോഗത്തില്‍ നല്‍കി. അഞ്ച് വന്ദേ ഭാരത് തീവണ്ടികള്‍ ഫ്ളാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്.