തട്ടിപ്പ് കേസിലെ അറസ്റ്റിന് പിന്നാലെ ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിനില്‍ക്കുമെന്ന പ്രതികരണവുമായി കെ. സുധാകരൻ. അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുകയാണ്. അന്വേഷണത്തെ നേരിടും. നിരപരാധിയെന്ന വിശ്വാസം തനിക്കുണ്ട്. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, സുധാകരൻ ആ സ്ഥാനത്ത് തന്നെ തുടരുമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മോണ്‍സണ്‍ മാവുങ്കല്‍ നടത്തിയ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്. ഇന്നലെ അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കൂട്ടാളികളെ ചോദ്യം ചെചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമിനെ ചോദ്യം ചെയ്യും. സുധാകരന്‍ മോന്‍സനെ കാണാനെത്തിയപ്പോഴെല്ലാം എബിന്‍ ഒപ്പമുണ്ടായിരുന്നു. പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും ഉടനുണ്ടായേക്കും.
അതേസമയം കെ സുധാകരനെ മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.