ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കിയ കേസില്‍ നടനും കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കോടിയേരിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് കര്‍ണാടക കോടതി. പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി നല്‍കിയ ഹര്‍ജി അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി തള്ളി. കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.

ലഹരിക്കടത്ത് പ്രതികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കി കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി മുഹമ്മദ് അനൂപിന്, ബിനീഷ് സാമ്ബത്തിക സഹായം നല്‍കിയിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ 2020 ല്‍ ബിനീഷ് കോടിയേരി അറസ്റ്റിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് ബിനീഷ് കോടിയേരി ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ ബിനീഷിനെതിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. മുഹമ്മദ് അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ചും കച്ചവടത്തെ കുറിച്ചും ബിനീഷ് കോടിയേരിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.

അനൂപും ബിനീഷും കൊക്കൈയ്ന്‍ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടെന്ന രണ്ട് സാക്ഷി മൊഴികളുണ്ടെന്നും കോടതി പറഞ്ഞു. ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള കമ്മനഹള്ളിയിലെ റോയല്‍ സ്യൂട്ട് അപ്പാര്‍ട്മെന്റില്‍ നിന്നാണ് എംഡിഎംഎ ഗുളികളുമായി അനൂപും സംഘവും പിടിയിലാകുന്നതെന്നും ഇതിനര്‍ത്ഥം അനൂപിന്റെ ഇടപാട് സംബന്ധിച്ച്‌ ബിനീഷിന് അറിവുണ്ടായിരുന്നു എന്നാണ് എന്നും കോടതി പറഞ്ഞു.

അനൂപിനെ ബിനീഷ് സഹായിച്ചതിന് മതിയായ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. അനൂപിന് നല്‍കിയെന്ന് പറയുന്ന പണമിടപാട് രേഖകള്‍ ഹാജരാക്കാന്‍ ബിനീഷിന് സാധിച്ചില്ല. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല എന്ന ഇ ഡിയുടെ കണ്ടെത്തലും കോടതി ശരിവെച്ചു.

ലഹരിക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടില്ല എന്നത് കൊണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ബിനീഷ് കോടിയേരിയെ ഒഴിവാക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. യാതൊരു രേഖയുമില്ലാതെ ബിനീഷ് മുഹമ്മദ് അനൂപിന് നല്‍കിയത് 40 ലക്ഷത്തോളം രൂപയാണ്. ലഹരി ഇടപാടില്‍ മുഹമ്മദ് അനൂപിനൊപ്പം ബിനീഷ് കോടിയേരിക്ക് എന്താണ് പങ്ക് എന്നതില്‍ പ്രഥമദൃഷ്ട്യാ തന്നെ സംശയങ്ങളുണ്ടെന്നും കോടതി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക