കൊച്ചി: ലഹരിക്കായി കള്ളപ്പണ ഇടപാടു നടത്തിയെന്ന കേസിലുള്ള പരപ്പന അഗ്രഹാര ജയിലിലെ റിമാൻഡ് വാസത്തിനു ശേഷം പുറത്തിറങ്ങിയ ബിനീഷ് കോടിയേരിക്കു പുതിയ വേഷപ്പകർച്ച. ഇനി അഭിഭാഷക വേഷത്തിൽ ബിനീഷിനെ കാണാം. കഴിഞ്ഞ ജയിൽ ഇന്നിങ്സിൽ നിന്നു കിട്ടിയ അനുഭവമാണ് ഈ പുതിയ തീരുമാനത്തിനു പിന്നിൽ എന്നു തെറ്റിദ്ധരിക്കേണ്ട. നേരത്തേ വക്കീൽ വേഷം ധരിക്കാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ് കേസിൽ കുടുങ്ങുന്നതും ജയിലിൽ പോകുന്നതും.
ബിനീഷിനൊപ്പം സഹപാഠികളായിരുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവർക്കൊപ്പമാണ് പുതിയ സംരംഭം. എറണാകുളം ഹൈക്കോടതിയോടു ചേർന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സിൽ ഞായറാഴ്ച ഓഫിസ് തുറക്കും. കെട്ടിടത്തിന്റെ 651–ാം നമ്പര്‍ മുറി ഓഫിസിനായി തയാറായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ പി.സി.ജോര്‍ജും മോഹൻദാസും പങ്കെടുക്കുമെന്നാണ് വിവരം. കോടിയേരി ബാലകൃഷ്ണന്‍ എത്തില്ല.
2006ൽ എൻറോൾ ചെയ്തതാണ് മൂവർ സംഘം. ഷോൺ ജോർജ് രണ്ടു വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. വീട്ടുകാർക്കും തങ്ങൾ അഭിഭാഷക വൃത്തിയിലേക്കു വന്നു കാണാൻ ആഗ്രഹമുണ്ടെന്നു ഷോൺ പറയുന്നു. രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസങ്ങളൊന്നും സംരംഭത്തെ ബാധിക്കുന്നതല്ലെന്നും ഇവർ വ്യക്തമാക്കി.