സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ ആയിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ട് വ്യവസായ വകുപ്പ് താഴിട്ടു. മുടങ്ങിയ ശമ്ബളമോ ആനുകൂല്യങ്ങളോ നല്‍കാതെയാണ് തൊഴിലാളി വിരുദ്ധ നടപടി.ചെങ്ങന്നൂര്‍ പ്രഭുറാം മില്‍സ്, മലപ്പുറം എടരിക്കോട് ടെക്‌സ്‌റ്റൈല്‍സ്, തൃശൂര്‍ കോപറേറ്റീവ് മില്ലുകള്‍ എന്നിവ കഴിഞ്ഞ നാലുമാസമായി അടഞ്ഞുകിടക്കുകയാണ്. കോട്ടയം ടെക്‌സ്‌റ്റൈല്‍സ്, സീതാറാം ടെക്‌സ്‌റ്റൈല്‍സ് എന്നിവ മൂന്നാഴ്ചമുമ്ബ് ഷട്ടറുകള്‍ താഴ്ത്തി. കോട്ടയം ടെക്‌സ്‌റ്റൈല്‍സില്‍ മുന്നൂറോളം സ്ഥിരം തൊഴിലാളികളുണ്ടായിരുന്നു.
സീതാറാമില്‍ 200, എടരിക്കാട് 250, പ്രഭുറാമില്‍ 200, തൃശൂര്‍ കോപറേറ്റീവ് മില്ലില്‍ 225 സ്ഥിരം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ശമ്ബള കുടിശ്ശിക മാത്രമല്ല ഇ.എസ്.ഐ, പി.എഫ് എന്നിവയും അടച്ചിട്ടില്ല. വിരമിച്ച ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കിയില്ല. സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളേയും കടക്കെണിയില്‍നിന്ന് കരകയറ്റുകയാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ നഷ്ടക്കണക്കു പറഞ്ഞാണ് ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ പൂട്ടിയത്.
ടെക്‌സ്‌റ്റൈല്‍ ഫെഡറേഷൻ നേതാക്കള്‍ രണ്ടുതവണ വ്യവസായ മന്ത്രി പി.രാജീവിനെ കണ്ട് നിവേദനം നല്‍കിയെങ്കിലും വിഷയം ചര്‍ച്ചചെയ്യാൻ ഇതുവരെ യോഗംപോലും വിളിച്ചില്ല.തൊഴിലാളികള്‍ക്ക് ലേഓഫ് വേതനമായി പ്രതിമാസം 1.15 കോടി രൂപയാണ് വ്യവസായ വകുപ്പ് നല്‍കേണ്ടത്. വേതനം കണക്കാക്കിയാല്‍ 3 കോടി രൂപയിലധികം വരും.
ഫാക്ടറി ചട്ടങ്ങള്‍ അനുസരിച്ച് ഒരു കമ്ബനി സ്ഥിരംതൊഴിലാളിയെ പിരിച്ചുവിടുമ്ബോള്‍ ശമ്ബളത്തിന്റെ പകുതി ലേ ഓഫ് വേതനത്തിന് അര്‍ഹതയുണ്ട്. ഇതൊന്നും നല്‍കിയിട്ടില്ല. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്വകാര്യ ഏജൻസികളില്‍നിന്നാണ് മില്ലുകള്‍ പരുത്തി വാങ്ങിയിരുന്നത്. ഈ വര്‍ഷം പരുത്തി സംഭരിക്കാനുള്ള ഫണ്ടും മുടങ്ങിക്കിടക്കുകയാണ്.