ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ധനുഷ് ചിത്രമായ ക്യാപ്റ്റൻ മില്ലറിന്റെ പ്രീ റിലീസ് പരിപാടിക്കിടെ അവതാരകക്ക് നേരെ അതിക്രമമുണ്ടായതായി പരാതി. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പ്രീ റിലീസ് ചടങ്ങിനിടെ തനിക്ക് നേരെ അതിക്രമമുണ്ടായതായി വി ജെ ഐശ്വര്യ രഘുപതിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ ആക്രമിച്ച യുവാവിനെ ഐശ്വര്യ തന്നെ നേരിടുകയും തന്റെ കാലില്‍ വീണ് മാപ്പ് പറയിപ്പിക്കുകയും ചെയ്യുന്ന വീഡിയോയും ഇവര്‍ പങ്കിട്ടിട്ടുണ്ട്.

പ്രതിയെന്ന് കരുതപ്പെടുന്ന ആളിനെ ഐശ്വര്യ തല്ലുന്നതും അയാളോട് ഉച്ചത്തില്‍ കയര്‍ത്ത് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വലിയൊരു ജനക്കൂട്ടം തന്നെ ഇരുവര്‍ക്കും ചുറ്റുമായി നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ തന്റെ ചെരുപ്പുകൊണ്ട് അടി വേണ്ടെങ്കില്‍ കാലില്‍ വീണ് മാപ്പ് പറയണമെന്നും അധികം അഭിനയിക്കാതെ അത് ചെയ്യൂ എന്നും ഐശ്വര്യ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്‌ ഐശ്വര്യ ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജനക്കൂട്ടത്തില്‍ ഒരാള്‍ തന്നെ ശല്യപ്പെടുത്തിയെന്നും താൻ അയാളെ നേരിട്ടുവെന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അയാളെ പിന്തുടര്‍ന്നാണ് പിടിച്ചതെന്നും ഐശ്വര്യ തന്റെ പോസ്റ്റില്‍ പറയുന്നു. സ്ത്രീയുടെ ശരീരത്തില്‍ കയറി പിടിച്ച അവനെ വെറുതെ വിടുന്നത് തനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും അതിനാല്‍ തന്നെ അയാളെ താൻ കൈകാര്യം ചെയ്തുവെന്നും ഐശ്വര്യ പറയുന്നു.നമുക്ക് ചുറ്റും നല്ല ആളുകളുണ്ട്, ലോകത്തില്‍ ദയയും ബഹുമാനവുമുള്ള ഒരുപാട് മനുഷ്യരുണ്ടെന്നും തനിക്കറിയാം എന്നാല്‍ ഇത്തരത്തിലുള്ള രാക്ഷസൻമാരുടെ ചുറ്റുപാടില്‍ ജീവിക്കാൻ തനിക്ക് ഭയമാണെന്നും പോസ്റ്റില്‍ അവര്‍ വ്യക്തമാക്കി.

വീഡിയോ ജോക്കിയുടെ ധൈര്യപൂര്‍വ്വമായ പ്രതികരണത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ സമാനമായ രീതിയില്‍ എ ആര്‍ റഹ്മാന്റെ സംഗീത നിശയ്ക്കിടയിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പരിപാടിയിലെ അനിഷ്ട സംഭവങ്ങളില്‍ താൻ മാപ്പ് പറയുന്നതായി റഹ്മാൻ തന്നെ വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക