പാര്‍ക്കിംഗ് ഏരിയയില്‍ കിടന്ന മൂന്നുവയസുകാരിയുടെ മുകളിലൂടെ എസ്.യു.വി കയറിയിറങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞിന് ദാരുണാന്ത്യം. ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്‌മെൻറ് കോംപ്ലക്‌സില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കര്‍ണാടക കലബുര്‍ഗിയില്‍ നിന്നുള്ള തൊഴിലാളികളാണെന്നും ബാലാജി ആര്‍ക്കേഡ് അപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ നിര്‍മാണ ജോലി ചെയ്യുകയാണെന്നും ഹയാത് നഗര്‍ പൊലീസ് ഇൻസ്പെക്ടര്‍ എച്ച് വെങ്കിടേശ്വര്ലു പറഞ്ഞു. പുറത്ത് ചൂടായതിനാല്‍ അമ്മ കവിത മകളെ അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിംഗ് ഏരിയയിലെ തണലില്‍ കിടത്തിയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്പാര്‍ട്ട്മെന്റിലെ വാച്ച്‌മാന്റെ കുടുംബത്തോട് മകളെ ശ്രദ്ധിക്കാൻ താൻ പറഞ്ഞിരുന്നുവെന്നും മകള്‍ക്ക് വല്ല പ്രശ്‌നവുമുണ്ടോയെന്നറിയാൻ രണ്ടുതവണ പോയി നോക്കിയിരുന്നുവെന്നും കുട്ടിയുടെ അമ്മ കവിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ദുരന്തം സംഭവിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഹരി രാമകൃഷ്ണ എന്ന താമസക്കാരനാണ് പെണ്‍കുട്ടി വഴിയില്‍ ഉറങ്ങുന്നത് ശ്രദ്ധിക്കാതെ അവളുടെ മുകളിലൂടെ വാഹനമോടിച്ചത്. വാഹനം നിര്‍ത്തിയിടാനെത്തിയപ്പേഴായിരുന്നു സംഭവം നടന്നത്.
അപകടം നടന്നയുടൻ കാറുടമ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതായും എന്നാല്‍ രക്ഷിക്കാനായില്ലെന്നും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ കവിത പറഞ്ഞു. ഇൻറീരിയര്‍ ഡിസൈനായി പ്രവര്‍ത്തിക്കുന്നയാളാണ് രാമകൃഷ്ണ. പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെൻറില്‍ സബ് ഇൻസ്‌പെക്ടറാണ് ഇയാളുടെ ഭാര്യ. സംഭവത്തില്‍ അശ്രദ്ധമൂലമുള്ള മരണം സംഭവിച്ചതിലുള്ള വകുപ്പ് -സെക്ഷൻ 304 എ – ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. പെണ്‍കുഞ്ഞിനെ ബെഡ്ഷീറ്റില്‍ പൊതിഞ്ഞതിനാല്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതായും വ്യക്തമാക്കി.