കവരത്തി: ലക്ഷദ്വീപിലുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ലെന്ന നിലപാടുമായി ലക്ഷദ്വീപിലെ വ്യാപാരികളിൽ ഒരു വിഭാഗം . ഇതിന്റെ ഭാഗമായി ദ്വീപിലെ കടകള്‍ക്ക് മുന്നില്‍ പ്രത്യേക ബോര്‍ഡുകള്‍ വെച്ചു തുടങ്ങി. ‘ഈ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കില്ല’ എന്ന നോട്ടീസാണ് കടകള്‍ക്ക് മുന്നില്‍ പ്രദർശിപ്പിച്ചിരിക്കുന്നത്.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു വിഭാഗം നിലപാട് എടുത്തിരിക്കുന്നത്.
അതേസമയം തീവ്രമുസ്ലീം സംഘടനകളുടെ നിര്‍ദേശാനുസരണം ഇസ്ലാം മതവിശ്വാസികളായ കച്ചവടക്കാര്‍ പതിപ്പിച്ചിരിക്കുന്നത് എന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നത്. കവരത്തിയിലെ 3 എഫ് എന്ന കടയിലാണ് ഇത്തരം ഒരു പോസ്റ്റര്‍ ആദ്യം ഉയര്‍ന്നത്. ഇതിനെതിരെ ബിജെപിയുടെ ഭാഗത്തുനിന്ന്പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കാശ്മീരില്‍ നിന്ന് പണ്ഡിറ്റുകള്‍ക്ക് പാലായനം ചെയ്യേണ്ടി വന്നതുപോലെയുള്ള സമാനമായ അവസ്ഥയാണ് ലക്ഷദ്വീപിലുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ ഇത്തരം മതതീവ്രവാദ ശക്തികളെ നിലയ്ക്കുനിര്‍ത്തണമെന്നും ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടു.
ലക്ഷദ്വീപിലെ ബിജെപിയുടെ പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കവരത്തി പോലീസ് രാജ്യവിരുദ്ധ പരാമര്‍ശം നടത്തി എന്നാരോപിച്ച് ഐഷ സുല്‍ത്താനക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം മീഡിയ വണ്‍ നടത്തിയ രാത്രി ചര്‍ച്ചയിലാണ് ലക്ഷദ്വീപ് നിവാസികള്‍ക്കു നേരേ ഭാരത സര്‍ക്കാര്‍ ബയോവെപ്പണ്‍(ജൈവായുധം) പ്രയോഗിച്ചു എന്ന് ഐഷ പറഞ്ഞത്. ഐഷയുടെ പരാമര്‍ശം ഉണ്ടായ ഉടന്‍ അതു പിന്‍വലിക്കണമെന്നും കടുത്ത രാജ്യവിരുദ്ധതയാണ് പറയുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി വിഷ്ണു വ്യക്തമാക്കിയിരുന്നു. എന്നാല്‍, താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്നും ചൈന മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ച ജൈവായുധമാണ് കൊറോണ എന്നു പറയുന്നതു പോലെയാണ് ഇതെന്നും ഐഷ പറഞ്ഞിരുന്നു.