എഐ ക്യാമറ ഇടപാടിന്റെ ഒരു പ്രധാന രേഖ ഇന്ന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നാല് അഴിമതികള്‍ ഉടന്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണെന്ന് പറഞ്ഞ അദ്ദേഹം ആ പെട്ടി കയ്യില്‍ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും കുറ്റപ്പെടുത്തി.
ആദ്യഘട്ടത്തിൽ തണുപ്പൻ പ്രതികരണമാണ് എഐ ക്യാമറ വിഷയത്തിൽ നടത്തിയെങ്കിലും ഇപ്പോൾ പ്രതിപക്ഷ പ്രതിഷേധത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തിരിക്കുകയാണ് വി ഡി സതീശൻ. ശക്തമായ നിലപാടുകൾ മുന്നോട്ടുവച്ച് മുഖ്യമന്ത്രിയെ പ്രതിരോധത്തിൽ ആക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളെ കൊള്ളയടിക്കാനുള്ള ക്യാമറ പദ്ധതിക്ക് പിന്നിൽ നിന്ന് കോടികൾ നേട്ടം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ഉൾപ്പെടെയാണ് എന്ന് ആരോപണമുയരുന്നതിനിടെ വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു കഴിഞ്ഞു.
റോഡിലെ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെ സിപിഎം സംസ്ഥാന നേതൃ യോഗം ഇന്നലെ തിരുവനന്തപുരത്ത് തുടങ്ങി. ഇന്നലെ സംസ്ഥാന സെക്രട്ടേറിയേറ്റും ഇന്നും, നാളെയുമായി സംസ്ഥാന സമിതിയും യോഗം ചേരും.അതേസമയം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ആദ്യ ദിവസത്തെ ചര്‍ച്ചകളില്‍ എഐ ക്യാമറ വിവാദം വന്നില്ല. പാര്‍ട്ടി നേതൃ യോഗത്തില്‍ വിഷയം ആരും ഉന്നയിച്ചില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഒന്നും വിശദീകരിച്ചതുമില്ല.