എഐ ക്യാമറ ഇടപാടിലെ ആരോപണങ്ങളില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് പൊതുയോഗത്തിലും മുഖ്യമന്ത്രി വിഷയം പരാമര്‍ശിച്ചില്ല. പ്രസാഡിയോക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന ൺ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊള്ള മുഖ്യമന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടന്നത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് മൗനം എന്നാണ് പ്രതിപക്ഷ ആരോപണം.
ക്യാമറ കരാറില്‍ മുഖ്യമന്ത്രി സംശയ നിഴലിലാകുന്ന ആരോപണം ഉയര്‍ന്നിട്ടും സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും മൗനം തുടരുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ടു നടന്ന എല്‍ ഡി എഫ് പൊതുയോഗത്തില്‍ വികസനത്തെപ്പറ്റി മുഖ്യമന്ത്രി വാചാലാനായെങ്കിലുംഎഐ ക്യാമറ വിഷയം പരാമര്‍ശിച്ചില്ല. പ്രസാഡിയോയുമായി മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവായ, പ്രകാശ് ബാബു സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകളാണ് കഴിഞ്ഞദിവസം പ്രതിപക്ഷം പുറത്ത് വിട്ടത്.
മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്ന കൊള്ളയാണിതെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു പറയുന്നു. കരാറിലെ സുതാര്യതയില്ലായ്മയും ഇടപാടിലെ ക്രമവിരുദ്ധതയും പുറത്ത് വന്ന രേഖകളുടെ ബലത്തില്‍ പൊതുജനത്തിന് ബോധ്യപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. രമേശ് ചെന്നിത്തലയും വിഡി സതീശനും പരസ്പരം മത്സരിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ പ്രത്യക്ഷ സമരങ്ങളിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്.