തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ കമ്ബനി എക്സാലോജിക്കിനെതിരായ ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങൾ പുറത്ത് വിട്ട് ഏഷ്യനെറ്റ് ന്യൂസ്. സിബിഐക്കോ ഇഡിക്കോ അന്വേഷണം വിടാമെന്ന് ബംഗളൂരു ആര്‍ഒസി റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം സിബിഐക്ക് അന്വേഷണം വിടാം. അതുപോലെ തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ഇഡിക്കും അന്വേഷിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സിഎംആര്‍എല്ലിനും മാനേജ്മെൻിനും എതിരെ വിശദ അന്വേഷണം നടത്തണമെന്നും ഇതിലും ദുരൂഹമായ ഇടപാടുകള്‍ സിഎംആര്‍എല്‍ നടന്നിട്ടുണ്ടാകാമെന്നും ആര്‍ഒസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനായില്ലെന്നാണ് ബെംഗളൂരു ആര്‍ഒസിയുടെ കണ്ടെത്തല്‍. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്.
പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കോര്‍പ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന്‍റെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത് ആര്‍ഒസി റിപ്പോര്‍ട്ടാണ്. ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിലുണ്ട്.
അടിമുടി ദുരൂഹ ഇടപാടുകളാണ് നടന്നതെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ടിലുള്ളത്. സോഫ്റ്റ് വെയര്‍ സര്‍വീസ് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ പരസ്യം നല്‍കിയതിന്‍റെയോ ഇടപാടിന് മുമ്ബോ ശേഷമോ സിഎംആര്‍എല്ലോ എക്സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന് രേഖകള്‍ സമര്‍പ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാര്‍ ഓഫ് കമ്ബനീസ് നടത്തിയ അന്വേഷണത്തില്‍ എക്സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാടിനെ പറ്റി പറയുന്നത്.
കരാര്‍ പോലും എക്സാലോജിക്കിനോ സിഎംആര്‍എല്ലിനോ ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കിട്ടിയ പണത്തിന് ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെംഗളൂരൂ ആര്‍ഒസിക്ക് നല്‍കിയ മറുപടിയില്‍ എക്സാലോജിക്ക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്ലാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആര്‍ഒസിയുടെ കണ്ടെത്തല്‍.