കൊച്ചി: പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. കള്ളപ്പണം കേസിലാണ് ഇഡി യൂസഫലിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൈഫ് മിഷന്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം ഇടപാട് നടന്നതിനെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ടാണ് യുസഫലിക്ക് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് മാസം ഒന്നാം തീയ്യതി ഹാജരാകണം എന്നു കാണിച്ചാണ് ഇഡി സമന്‍സ് നല്‍കിയത്. കൊച്ചിയിലെ ഇഡി ഓഫീസില്‍ നിന്നാണ് യൂസഫലിക്ക് സമന്‍സ് നല്‍കിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് നല്‍കിയ നോട്ടീസ് അനുസരിച്ച് യൂസഫലി ഒന്നാം തീയ്യതി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്ബാകെ ഹാജരാകുമെന്നാണ് കരുതുന്നത്. ഇതിനായി രണ്ടാമത്തെ നോട്ടീസ് യൂസഫലിക്കും നല്‍കിയെന്നാണ് സൂചനകള്‍. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മുന്‍ കൂടിക്കാഴ്‌ച്ചകളുടെയും വിവരങ്ങളാണ് ഇഡി യൂസഫലിയും നിന്നും തേടാൻ സാധ്യത.
യുസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹയാത്തില്‍ രാഷ്ട്രപതി കേരളാ സന്ദര്‍ശന വേളയില്‍ താമസിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്തേ നേതാവ് ഭാര്‍ഗവ് റാം രംഗത്തുവന്നിരുന്നു. യുസഫലിക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ മറുനാടൻ മലയാളി എന്ന പ്രമുഖ ഓൺലൈൻ ചാനലാണ് യൂസഫലിക്ക് കിട്ടിയ സമൻസ് പുറത്ത് വിട്ടത്.
കൊച്ചി ഇഡി ഓഫീസിലെ എഡിയായ ആനന്ദ് പി കെയാണ് യൂസഫലിക്ക് സമന്‍സ് അയച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പില്‍ തടയല്‍ ആക്‌ട് 2002(15ലെ 2003)ത്തെ അടിസ്ഥാനമാക്കിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എം എ യൂസഫലിയോട് സംസാരിക്കേണ്ടത് ആവശ്യമാണെന്ന് സമന്‍സില്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് മാസം ഒന്നാം തീയ്യതി 10.30ന് ഡോക്യുമെന്റുകളുമായി ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്.
ഇഡിയുമായി സഹകരിക്കണമെന്നും അല്ലാത്ത പക്ഷം മണി ലോണ്ടറിങ് ആക്‌ട് പ്രകാരം നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ രേഖയും കൊണ്ടുവരാനും ആവശ്യപ്പെടുന്നു. കൂടാതെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തിയ മീറ്റിംഗിന്റെ രേഖകളും ഹാജരാക്കണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലെ അഡ്രസിലേക്കാണ് നോട്ടീസ് അയച്ചത്. എന്നാല്‍, ഒന്നാം തീയ്യതി അദ്ദേഹം ഇഡിക്ക് മുമ്ബാകെ ഹാജരായിരുന്നില്ല.
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി സിഎം രവീന്ദ്രന്‍ ഹാജരായിട്ടുണ്ട്. സ്വപ്‌ന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി ആരോപണങ്ങള്‍ രവീന്ദ്രനെതിരെ ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചും സ്വപ്‌നയുമായുള്ള ചാറ്റിന്റെ വിശദാംശങ്ങളും ഇഡി രവീന്ദ്രനില്‍ നിന്നും ചോദിച്ചറിയും. അതേസമയം, ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷും മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനും തമ്മില്‍ നടന്ന വാട്‌സ്‌ആപ്പ് ചാറ്റിലാണ് യൂസഫലിയുടെ പേര് പരാമര്‍ശിക്കപ്പെട്ടത്.
യൂസഫലിയെ പോലെ ശതകോടീശ്വരനായ ഒരു വ്യവസായിക്ക് ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസും ഒരുപക്ഷേ മുഖ്യമന്ത്രി നേരിട്ട് തന്നെയും നടത്തിയ ഇടപാടുകളെ കുറിച്ച് അദ്ദേഹത്തിൻറെ ധാരണ ഉണ്ടാവാം. കറകളഞ്ഞ പ്രതിച്ഛായയുള്ള യൂസഫലിയെ പോലൊരാൾക്ക് കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ കള്ളം പറയുവാൻ ധാർമികത അനുവദിക്കില്ല. അതുകൊണ്ടുതന്നെ അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ ഇരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാൻ വേണ്ടിയാവാം എന്ന സംശയവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
യൂസഫലിയെ കുറിച്ച് ഇത്ര ഗൗരവമുള്ള ഒരു വാർത്ത പുറത്തുവന്നിട്ടും മുൻനിര മാധ്യമങ്ങൾ ഒന്നും ഇത് റിപ്പോർട്ട് ചെയ്യാൻ തയ്യാറായിട്ടില്ല. ഇതിലും എത്രയോ ഗൗരവം കുറഞ്ഞ വിഷയങ്ങൾ ഊതി പെരുപ്പിക്കാനും ആളിക്കത്തിക്കാനും കെൽപ്പുള്ള മാധ്യമ സിൻഡിക്കേറ്റുകൾ ഇത് അവഗണിക്കുന്നത് എം എ യൂസഫലി എന്ന വ്യവസായ പ്രമുഖന്റെ ഇഷ്ടക്കാരുടെ പട്ടികയിൽ നിന്ന് പുറത്തു പോകാതിരിക്കാൻ ആവാം, കാരണം അത്തരമൊരു പുറത്താക്കാൻ കൂടി കണക്കിന് രൂപയുടെ പരസ്യ വരുമാനം കൂടിയാണ് ഇല്ലാതാക്കുന്നത്.