ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമായെങ്കിലും നഗരത്തിലെ വായു മലിനീകരണം പാരമ്യത്തിലെത്തി. ഇത് അഞ്ചാം ദിവസമാണ് കൊച്ചിയിലും സമീപ പ്രദേങ്ങളിലും പുകകൊണ്ട് മൂടിയിരിക്കുന്നത്. ജില്ലക്ക് പുറത്തേക്കും പുക വ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലെ അരൂരില്‍ പുകപടലമാണെന്ന് റിപ്പോര്‍ട്ടുണ്ട്. തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ അന്തരീക്ഷത്തിലെ രാസബാഷ്പ മാലിന്യത്തിന്റെ അളവ് വലിയ തോതില്‍ വര്‍ധിച്ചു.
വായു മലീനീകരണ തോത് നേരത്തേ തന്നെ മോശം അവസ്ഥയിലായിരുന്ന കൊച്ചിയില്‍ ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതില്‍ നിന്നുണ്ടായ വിഷപ്പുക പരന്നത് വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മാലിന്യ കൂമ്ബാരത്തിന് തീപ്പിടിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ച് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചികിത്സ തേടി.
ഛര്‍ദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പുകയുടെ സാന്നിധ്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയിലും സമീപത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലും അങ്കണ്‍വാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവക്കും ഒന്ന് മുതല്‍ ഏഴ് വരെയുള്ള സ്കൂള്‍ ക്ലാസ്സുകള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
തീപ്പിടിച്ചതിന്റെ നാലാം ദിനമായ ഇന്നലെ ഏറെ പരിശ്രമിച്ചാണ് തീ പടരുന്നത് പൂര്‍ണമായും ഇല്ലാതാക്കാനായത്. ആദ്യ ദിവസങ്ങളില്‍ തീയണച്ച സ്ഥലങ്ങളില്‍ ശക്തമായ കാറ്റിന്റെയും ചൂടിന്റെയും പ്രശ്‌നം കൊണ്ട് രണ്ടാമതും തീപ്പിടിത്തമുണ്ടാകുന്ന സാഹചര്യവുമുണ്ടായി. അതിനിടെ, പുകയും മണവും കനത്തതോടെ ഇന്‍ഫോപാര്‍ക്ക് മേഖലയിലെ താമസക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്തു. തീപ്പിടിച്ചത് ബുധനാഴ്ച ആയിരുന്നെങ്കിലും ശനിയാഴ്ചയോടെയാണ് സമീപപ്രദേശമായ കാക്കനാടിനെ ഇത് രൂക്ഷമായി ബാധിച്ചത്.
അതേസമയം, ബ്രഹ്മപുരത്ത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ടണ്‍കണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ബെംഗളൂരു ആസ്ഥാനമായ കമ്ബനിക്കാണ് കരാര്‍ നല്‍കിയിരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ബയോ മൈനിംഗ് നടത്തണമെന്നായിരുന്നു ഒമ്ബത് മാസം കാലാവധിയുള്ള കരാറിലെ വ്യവസ്ഥ. കരാര്‍ കാലാവധി തീര്‍ന്നിട്ടും മാലിന്യ സംസ്‌കരണം എങ്ങുമെത്തിയിരുന്നില്ല.