മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇന്ന് എറണാകുളം കളമശേരിയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക മിവ ജോളിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചു നീക്കിയ നടപടിക്കെതിരെ എറണാകുളം ഡിസിസി അദ്ധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. പ്രതിഷേധിച്ച എല്ലാവരെയും തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
‘ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോണ്‍ഗ്രസിനോട് വേണ്ട’, എന്നാണ് ഷിയാസിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കുള്ള റോഡില്‍ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് പ്രതിഷേധമുണ്ടായത്.
പുരുഷ പോലീസ് ഉദ്യോഗസ്ഥൻ വനിതാ പ്രവർത്തകയെ കോളറിന് പിടിച്ച് വലിച്ചിഴച്ചതാണ് ഡിസിസി പ്രസിഡന്റിന്റെ പ്രകോപനപരമായ പ്രതിഷേധത്തിന് കാരണം. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം സ്ഥലത്ത് ഉറപ്പാക്കിയിട്ടില്ലായിരുന്നു എന്നും സൂചനയുണ്ട്. പ്രവർത്തകർക്ക് നേരെ കയ്യേറ്റം നടത്തിയാൽ കൈവിട്ടു എന്ന് തന്നെയാണ് ഷിയാസ് ഉദ്ദേശിച്ചതെന്ന് ചൂണ്ടിക്കാട്ടി വിമർശനം ഉയരുമ്പോഴും അണികൾ നേതാവിന്റെ പ്രതികരണത്തെ ആവേശത്തോടെയാണ് കാണുന്നത്.