തിരുവനന്തപുരം: ശശി തരൂരിനെതിരെ രൂക്ഷമായ ഭാഷയിൽ പരോക്ഷ വിമര്‍ശനവുമായി ഷാഫി പറമ്ബില്‍ എം.എല്‍.എ. ഒരാള്‍ തെരുവില്‍ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു. സമുദായ നേതാക്കളെ കാണുന്നു. ഇതിന് പാര്‍ട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് ഷാഫി ചോദിച്ചു. നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും പിന്തുണയില്ലാതെ ആരും നല്ല നടന്‍ ആയിട്ടില്ലെന്നും ഇതിനെയൊക്കെ പിന്തുണക്കുന്നവരെയും നിയന്ത്രിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒപ്പം ചേർന്നുനിൽക്കുന്ന നിലപാടാണ് മുൻപ് എ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ഷാഫി ഇപ്പോൾ സ്വീകരിക്കുന്നത്. ശശി തരൂരിനൊപ്പം ശക്തമായ നിലപാടെടുത്തു മുന്നോട്ടുപോകുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ശബരീനാഥിനെതിരെ കൂടിയാണ് ഷാഫിയുടെ വിമർശനം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമാരിൽ തരൂരിനൊപ്പം പ്രത്യക്ഷ നിലപാടെടുത്ത് നിലകൊള്ളുന്ന കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനും ഷാഫിയുടെ കണ്ണിലെ കരടാണ്.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിമുഖത വ്യക്തമാക്കിയ എം.പിമാര്‍ക്കെതിരെ കെ.പി.സി.സി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത് വച്ച് പൊറുപ്പിക്കില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാകണം ഇനി ചര്‍ച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമാകണം മുഖ്യഅജണ്ടയെന്ന് മുതിര്‍ന്ന നേതാവ് എ,കെ,ആന്റണിയും പ്രതികരിച്ചു. എം.പിമാര്‍ക്ക് മടുത്തെങ്കില്‍ മാറി നില്‍ക്കാമെന്ന് യു,ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ചില എം.പിമാര്‍ പരസ്യമായി താത്പര്യം പ്രകടിപ്പിച്ചതോടെയാണ് കെ .പി.സി.സിയുടെ മുന്നറിയിപ്പ്.