കോട്ടയം: ബഫര്‍സോണ്‍ സമര നേതാവ് പി ജെ സെബാസ്റ്റ്യനെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് പുറത്താക്കല്‍. പമ്ബാവാലി എയ്ഞ്ചല്‍ വാലി മേഖലകളിലെ സമരത്തിന് നേതൃത്വം നല്‍കിയത് പി ജെ സെബാസ്റ്റ്യനാണ്. യുഡിഎഫ് നടത്തിയ പ്രതിഷേധ സംഗമത്തില്‍ വി.ഡി സതീശനൊപ്പം സെബാസ്റ്റ്യന്‍ പങ്കെടുത്തിരുന്നു.
അതേസമയം, കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുക മാത്രമാണ് ചെയ്‌തതെന്ന് സെബാസ്റ്റ്യന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് പാര്‍ട്ടി വിളിച്ച് കൂട്ടിയ യോഗത്തെക്കുറിച്ച് അറിയാത്തതിനാലാണ് പങ്കെടുക്കാതിരുന്നത്. കര്‍ഷകര്‍ക്ക് വേണ്ടിയല്ല മറ്റ് ചിലര്‍ക്ക് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തിക്കുന്നതെന്നും സെബാസ്റ്റ്യന്‍ ആരോപിച്ചു.
കേരള കോൺഗ്രസ് എമ്മിന്റെത് ഇരട്ടത്താപ്പ്
ബഫർ സോൺ വിഷയത്തിൽ കർഷകർക്കൊപ്പം ആണ് എന്ന് പരസ്യ നിലപാട് എടുത്തിരിക്കുന്ന കേരള കോൺഗ്രസ് പാർട്ടി കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകിയ സ്വന്തം പാർട്ടിയുടെ നേതാവിനെ പുറത്താക്കിയത് ഇരട്ടത്താപ്പാണ് എന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ഇടതുമുന്നണിയുടെ ഭാഗമായിരുന്നു കൊണ്ട് തന്നെ ജോസ് കെ മാണി സർക്കാരിനെ വിഷയത്തിൽ വിമർശിച്ചിരുന്നു. ഇതിനെല്ലാം വലിയ പ്രചരണം ആണ് കേരള കോൺഗ്രസ് കേന്ദ്രങ്ങൾ കൊടുത്തത്. എന്നാൽ ഇതെല്ലാം വെറും അഡ്ജസ്റ്റ്മെന്റാണ് എന്ന് സംശയിക്കത്തക്ക നിലപാടാണ് ഇപ്പോൾ പാർട്ടി നടത്തിയിരിക്കുന്ന ഈ പുറത്താക്കൽ എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.