ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍, ഇന്ത്യന്‍ സൈനികര്‍, ചൈനീസ് സൈനികരെ തുരത്തുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഡിസംബര്‍ 9 ന് ഇരുസൈന്യവും മുഖാമുഖം വന്നപ്പോള്‍ ഉണ്ടായ സംഭവമാണിതെന്നാണ് പ്രചാരണം. പിഎല്‍എ സൈനികരെ ഇന്ത്യന്‍ സൈനികര്‍ മര്‍ദ്ദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
തീയതി ഇല്ലാത്ത വീഡിയോ തവാങ്ങിലേത് ആണെന്ന പ്രചാരണം ശരിയല്ലെന്നാണ് പ്രതിരോധ മേഖല കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. വീഡിയോ ട്വീറ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ ശിവ് അരൂര്‍ ഇത് തീര്‍ച്ചയായും ഡിസംബര്‍ 9 ലെ വീഡിയോ അല്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. എന്നാല്‍, ഇത് എന്നത്തെ സംഭവമെന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം അരുണാചല്‍ അതിര്‍ത്തിയിലെ തവാങ് മേഖലയിലാണ് ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടിയത്. നിയന്ത്രണരേഖ മറികടന്ന ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം തടയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് പ്രകോപനത്തിന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. 200 ലേറെ ചൈനീസ് സൈനികരാണ് ആണിതറച്ച ഇരുമ്ബ് ദണ്ഡ്, വടം, വൈദ്യുതി പ്രവഹിപ്പിക്കാന്‍ കഴിയുന്ന ടേസര്‍ തോക്ക് എന്നിവയുമായി യഥാര്‍ഥ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ചത്. ഇരുഭാഗത്തെയും സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.
യാങ്‌സി മേഖലയിലൂടെ കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യ തുരത്തുകയായിരുന്നു എന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്. ഡിസംബര്‍ 9നായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ചൈനയുടെ പുതിയ പ്രകോപനത്തിന് കാരണമായത് ഇന്ത്യ – അമേരിക്ക സംയുക്ത സൈനികാഭ്യാസമെന്നാണ് വിലയിരുത്തല്‍. ചൈനീസ് അതിര്‍ത്തിയില്‍നിന്ന് ഏറെ അകലെയല്ലാതെ ഉത്തരാഖണ്ഡിലെ ഔളിയിലായിരുന്നു യുദ്ധഭ്യാസ് എന്ന പേരില്‍ സംയുക്ത സൈനികാഭ്യാസം നടന്നത്