മകന്റെ രണ്ടാം ഭാര്യയായ ഹിന്ദു യുവതിയെ വെടിവച്ച് വീഴ്‌ത്തി ഭർത്താവിന്റെ കുടുംബാംഗങ്ങൾ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അബ്ദുള്‍ ലത്തീഫിന്റെ ഭാര്യയായ അഞ്ജലിയ്‌ക്കാണ് വെടിയേറ്റത് .ബൈക്കിലെത്തിയ രണ്ട് പേര്‍ അഞ്ജലിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ അഞ്ജലിയുടെ നില ഗുരുതരമായി തുടരുകയാണ്.
വീടിന് സമീപത്തെ ആയുര്‍വേദ കടയിലാണ് അഞ്ജലി ജോലി ചെയ്യുന്നത്. ഇന്നലെ രാവിലെ 10 മണിയോടെ ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങി നടക്കവേയാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് അഞ്ജലിയെ അബ്ദുള്‍ ലത്തീഫ് വിവാഹം കഴിച്ചത്.
അബ്ദുള്‍ ലത്തീഫ് നേരത്തെ ഒരു മുസ്ലീം സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ആദ്യ വിവാഹം തര്‍ക്കത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞു. തുടര്‍ന്നാണ് ലത്തീഫ് അഞ്ജലിയെ വിവാഹം കഴിക്കുന്നത്. ഈ വിവാഹത്തിന് അബ്ദുള്‍ ലത്തീഫിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അവര്‍ മുരളിപുര പ്രദേശത്ത് വാടക വീട് എടുത്ത് താമസം തുടങ്ങിയിരുന്നു.
അഞ്ജലിയെ വിട്ടുപോരാന്‍ കുടുംബാംഗങ്ങള്‍ അബ്ദുള്‍ ലത്തീഫിനെ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ച് സദര്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും നടപടിയുണ്ടായില്ല. അഞ്ജലിക്ക് നേരെ വെടിയുതിര്‍ത്തതിന് പിന്നില്‍ ജ്യേഷ്ഠന്‍ അസീസും, സുഹൃത്തുക്കളുമാണെന്ന് ലത്തീഫ് പറയുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.