കൊച്ചി: ഭാര്യാപിതാവില്‍ നിന്നും മരുമകന്‍ 108 കോടിയോളം രൂപയും 1,000 പവനും തട്ടിയെടുത്തതായുള്ള പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുന്‍ ഡി.ഐ.ജി മുഹമ്മദ് ഹസ്സന്റെ മകനും പ്രവാസി വ്യവസായിയുമായ ആലുവ തൈനോത്തില്‍ റോഡില്‍ അബ്ദുള്‍ ലാഹിര്‍ ഹസനില്‍ നിന്നാണ് കാസര്‍ഗോഡ് സ്വദേശിയായ മരുമകന്‍ പണം തട്ടിയതായി പരാതി നല്‍കിയത്. കാസര്‍ഗോഡ് കുതിരോളി ബില്‍ഡേഴ്സ് എന്ന കരാര്‍ കമ്ബനി നടത്തുന്ന ചെര്‍ക്കള മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് ഹാഫിസിനെതിരേയാണ് പരാതി. മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്.

വിവിധ പദ്ധതികളുടെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി നൂറു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. കമ്ബനിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്ന് പറഞ്ഞ് പിഴയടക്കാന്‍ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം. ബാംഗ്ലൂരില്‍ ബ്രിഗേഡ് റോഡില്‍ കെട്ടിടം വാങ്ങാന്‍ പണം വാങ്ങിയെങ്കിലും നല്‍കിയത് വ്യാജരേഖകളായിരുന്നു എന്ന് ലാഹിര്‍ ഹസന്‍ ആരോപിച്ചു. രാജ്യാന്തര ഫുട് വെയര്‍ ബ്രാന്‍ഡിന്റെ ഷോറും തുടങ്ങാനും, കിഡ്സ് വെയര്‍ ശൃംഖലയില്‍ പണം മുടക്കാനും അടക്കം വിവിധ പദ്ധതികളുടെ പേരില്‍ തട്ടിയെടുത്തത് നൂറ് കോടിയില്‍ അധികം രൂപയാണെന്ന് പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോളിവുഡ് താരം സോനം കപൂറിനെന്ന പേരില്‍ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈന്‍ ചെയിപ്പിച്ച്‌ ഡിസൈനറായ ഭാര്യാമാതാവിനെ കബളിപ്പിച്ചു. വിവാഹത്തിന് മകള്‍ക്ക് നല്‍കിയ 1000 പവന്‍ സ്വര്‍ണവും വജ്രവുമടങ്ങുന്ന ആഭരണങ്ങള്‍ ഇയാള്‍ വിറ്റു. വിവിധ പദ്ധതികളുടെ പേരില്‍ പുറത്ത് നിന്നും നൂറു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ലാഹിര്‍ ഹസന്‍ പറയുന്നു.അക്ഷയ് തോമസ് വൈദ്യന്‍ എന്ന സുഹൃത്തുമായി ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്നാണ് പരാതിയിലുള്ളത്. കൊച്ചിയില്‍ മീഡിയ ഏജന്‍സി നടത്തിയിരുന്ന ഇയാളുമായി ചേര്‍ന്ന് പുതിയ ബിസിനസ് പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ നല്‍കിയാണ് സംരംഭകരെ വിശ്വസിപ്പിച്ചിരുന്നത്. ആരംഭിക്കാത്ത പദ്ധതികളെ കുറിച്ച്‌ ഫോബ്സ് മാസികയുടെ ഓണ്‍ലൈനിലടക്കം വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ലാഹിര്‍ ഹസന്‍ നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഹാഫിസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും ഇയാള്‍ അയച്ചു നല്‍കിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ പേരില്‍ ഇയാള്‍ മൊബെല്‍ ചാറ്റുകളും കോളുകളും നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആലുവ ഡിവൈഎസ്‌പിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണ പുരോഗതി ഉണ്ടാകാത്തതിനാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

അബ്ദുള്‍ ലാഹിര്‍ ഹസന്റെ മകള്‍ ഹാജിറ ഭര്‍ത്താവിന്റെ തട്ടിപ്പുകള്‍ മനസ്സിലാക്കിയതോടെ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. വിവാഹ സമ്മാനമായി നല്‍കിയ 1000 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും ഒന്നേകാല്‍ കോടിയുടെ റേഞ്ച് റോവര്‍ കാറും ഭര്‍ത്താവ് തട്ടിയെടുത്തെന്നും പരാതിയുണ്ട്. ഇയാളുടെ ബന്ധുക്കളടക്കമുള്ളവര്‍ക്കെതിരെയും പരാതിയുണ്ട്. സംഭവത്തില്‍ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക