കുറവിലങ്ങാട്: അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിയെ ഭർത്താവ് വെടിവെച്ച സംഭവത്തിൽ ഗർഭസ്ഥ ശിശു മരിച്ചു. ഉഴവൂർ കുന്നാംപടവിൽ മീര (32)യുടെ ഗർഭമാണ് അലസിയത്. രണ്ടുമാസം ഗർഭിണിയായിരുന്നു മീര. ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നാണ് മീരയുടെ ഗർഭസ്ഥശിശു മരിച്ചത്. അമേരിക്കയിലെ ഷിക്കാഗോയിൽ തിങ്കളാഴ്ച്ചയാണ് മീരയെ ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി ആക്രമിച്ചത്.

അതേസമയം, യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഗുരുതര പരുക്കുകളോടെ ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി ഇപ്പോൾ. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയ പൂർത്തിയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടുംബപ്രശ്നങ്ങളെ തുടർന്നാണ് അമൽ റെജി മീരയെ വെടിവച്ചതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ സമയം തിങ്കളാഴ്ച രാത്രി 10.10ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 9.40) ഷിക്കാഗോയിലെ ഒരു പള്ളിക്കു സമീപമാണു സംഭവം. 10 തവണ വെടിയുതിർത്തതായി തെളിഞ്ഞിട്ടുണ്ട്. മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്. തൊട്ടടുത്തു നിന്നാണ് അമൽ വെടിയുതിർത്തത്.

അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികൾക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്. മീരയും അമേരിക്കയിൽ തന്നെയുള്ള ഇരട്ട സഹോദരി മീനുവും നഴ്സുമാരാണ്. ഒന്നര വർഷം മുൻപാണ് മീരയും ഭർത്താവും അമേരിക്കയിലേക്ക് പോയത്. ഈ സമയത്തു മകൻ ഡേവിഡ് നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ മീരയും ഭർത്താവ് അമലും ഡേവിഡിനെയും കൂട്ടിയാണ് മടങ്ങിപ്പോയത്. അമലിന്റെ അറസ്റ്റ് സംബന്ധിച്ചു ഔദ്യോഗിക റിപ്പോർട്ട് ഇന്നു പുറത്തു വരുമെന്നു കരുതുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക