അഞ്ചംഗ കവര്‍ച്ചാ സംഘം ജ്വല്ലറിയില്‍ കയറി ഉടമയെ വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം ഒരുകോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പഞ്ചാബിലെ മോഗ നഗരത്തിലെ ഏഷ്യാ ജ്വല്ലറിയിലാണ് അക്രമിസംഘം കവര്‍ച്ച നടത്തിയത്. ഉടമയെ വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ജ്വല്ലറി ഉടമ പര്‍മീന്ദര്‍ സിങ്ങാണ് മരിച്ചത്. അക്രമികളുടെ വെടിയേറ്റ ജ്വല്ലറി ഉടമയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉച്ചയ്ക്ക് 2.15 ഓടെയാണ് കവര്‍ച്ചസംഘം സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ കടയില്‍ എത്തിയത്. ഇവരെ ആഭരണങ്ങള്‍ കാണിക്കുന്ന ജ്വല്ലറി ഉടമയെയും ജീവനക്കാരിയെയും ദൃശ്യങ്ങളില്‍ കാണാം. അവര്‍ ആഭരണ പെട്ടികള്‍ ഒന്നൊന്നായി മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു. അതിനിടെയാണ് അക്രമി സംഘം ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തത്. വയറില്‍ വെടിയേറ്റ ഉടമ അവിടെ തന്നെ കുഴഞ്ഞുവീണു.

ഈ സമയത്ത് അക്രമിസംഘം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.സമീപത്തെ കടക്കാരന്‍ സിങ്ങിനെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. മോഷം പോയ സ്വര്‍ണാഭരണങ്ങള്‍ ഒരുകോടിയിലേറെ രൂപ വിലമതിക്കുമെന്ന് സിങ്ങിന്റെ കുടുംബം പറഞ്ഞു. മോഷണം പോയ ആഭരണങ്ങളുടെ മൂല്യം കണ്ടെത്താന്‍ പൊലീസ് പരിശോധന നടത്തി. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പ്രതികള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും മോഗ സീനിയര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക