പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു. കാലിലാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാര്‍ട്ടി റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. അക്രമി അറസ്റ്റിലായിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംറാന്‍ ഖാന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടി ലോങ് മാര്‍ച്ച് നടത്തുന്നത്. ‘ഹഖീഖി ആസാദി മാര്‍ച്ച്’ എന്ന പേരില്‍ ലാഹോറിലെ ലിബര്‍ട്ടി ചൗകില്‍നിന്ന് തലസ്ഥാനമായ ഇസ്‍ലാമാബാദിലേക്കാണ് മാര്‍ച്ച്. നാളെ സമാപിക്കുന്ന മാര്‍ച്ചിന് വന്‍ സമാപന പൊതുസമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നു. ട്രക്കിലും കാറിലും ബൈക്കിലുമായി ആയിരങ്ങളാണ് ഇംറാന്‍ ഖാനെ അനുഗമിക്കുന്നത്.
പാകിസ്ഥാനിൽ ഈയടുത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ നേട്ടമാണ് ഇമ്രാന്റെ പാർട്ടി ഉണ്ടാക്കിയത്. ഇപ്പോൾ ഒരു പൊതു തിരഞ്ഞെടുപ്പ് നടന്നാൽ അദ്ദേഹം തിരികെ അധികാരത്തിലെത്തും എന്ന രാഷ്ട്രീയ സാഹചര്യമാണ് പാകിസ്ഥാനിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഇമ്രാൻഖാന്റെ നേരെ ഉണ്ടായ ആക്രമണം പാക്കിസ്ഥാനിൽ രാഷ്ട്രീയ ഭൂകമ്പങ്ങൾക്ക് ഇടയാക്കും.