തിരുവനന്തപുരം: എവിടെ എന്റെ ജോലി എന്ന മുദ്രാവാക്യവുമായി പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ കടുത്ത പരിഹാസമാണ് ആ ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘എവിടെ എന്റെ തൊഴില്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ വ്യാഴാഴ്ചയാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്.
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്‌ത മാര്‍ച്ചിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപിയായിരുന്നു അദ്ധ്യക്ഷന്‍.ബാലുശ്ശേരി എംഎല്‍എയും ഭര്‍ത്താവുമായ സച്ചിന്‍ ദേവിനൊപ്പമാണ് പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആര്യ ഡല്‍ഹിയിലെത്തിയത്. സച്ചിനൊപ്പമുള്ള ചിത്രങ്ങളും ആര്യ പങ്കുവച്ചിരുന്നു.
ഡല്‍ഹിയില്‍ ജോലിക്കുവേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിനെതിരായ മാര്‍ച്ചില്‍ പങ്കെടുത്ത മേയറാണ്, സ്വന്തം കോര്‍പ്പറേഷനില്‍ തൊഴില്‍ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് വിമര്‍ശകരുടെ പ്രധാന ആരോപണം. 295 ഒഴിവുകളില്‍ നിയമിക്കപ്പെടുന്നതിനായി പാര്‍ട്ടിക്കാരുടെ മുന്‍ഗണന ലിസ്‌റ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ആനാവൂര്‍ നാഗപ്പന് മേയര്‍ കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഈ മാസം ഒന്നിനാണ് കത്തയച്ചിരിക്കുന്നത്.
‘സഖാവേ’ എന്ന് അഭിസംബോധന ചെയ്‌തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ത്ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്‌തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്‌ടക്കാരെ കുത്തിനിറയ്‌ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.
എന്നാല്‍ താന്‍ ഇത്തരത്തിലൊരു കത്തിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന തരത്തിലാണ് ആര്യയുടെ പ്രതികരണം. ഡിവൈഎഫ്‌ഐയുടെ പാര്‍ലമെന്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നുവെന്നും, പാര്‍ട്ടിയുമായി ആലോചിച്ച് പ്രതികരിക്കാമെന്നുമാണ് മേയറുടെ മറുപടി. കത്ത് കിട്ടിയിട്ടിലെന്നും, പരിശോധിക്കാമെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചിട്ടുണ്ട്. മേയര്‍ കോഴിക്കോടാണ്. വിളിച്ചിട്ട് കിട്ടിയിട്ടിലെന്നാണ് ആനാവൂരിന്റെ വിശദീകരണം.