തിരുവനന്തപുരം : മണിക്കൂറില്‍ 180കിലോമീറ്റര്‍ വരെ വേഗത്തില്‍ ചീറിപ്പായുന്ന വന്ദേഭാരത് ട്രെയിന്‍ അടുത്തതായി എത്തുന്നത് കേരളത്തിലേക്കാണ്. ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച ആദ്യ ട്രെയിന്‍ ചെന്നൈ- ബാംഗ്ലൂര്‍- മൈസൂര്‍ റൂട്ടില്‍ നവംബര്‍ പത്തുമുതല്‍ ഓടിത്തുടങ്ങും. കേരളത്തിന് പുതുവര്‍ഷ സമ്മാനമായി വന്ദേഭാരത് ട്രെയിന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കും.

ബംഗളുരു-എറണാകുളം, ചെന്നൈ-എറണാകുളം, കണ്ണൂര്‍-തിരുവനന്തപുരം റൂട്ടുകളിലാണ് വന്ദേഭാരത് പ്രതീക്ഷിക്കപ്പെടുന്നത്. വിമാനത്തിലെപ്പോലെ യാത്രാസുഖം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്‌ത്തിയ ഇന്ത്യന്‍ റെയില്‍വേയുടെ അത്യാധുനിക ട്രെയിനായ വന്ദേഭാരത് കേരളത്തിലേക്കും വരുന്നതോടെ പിണറായി സര്‍ക്കാരിന്റെ തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി അപ്രസക്തമായി മാറും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സില്‍വര്‍ ലൈനിന് അനുമതി നല്‍കിയിട്ടില്ലെന്നും സര്‍വേ നടത്തുന്നതു പോലും കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണെന്നും കേന്ദ്രം വ്യക്തമാക്കിരുന്നു. എന്നിട്ടും സില്‍വര്‍ ലൈനിനായുള്ള സര്‍വേ തുടരുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. വന്ദേഭാരത് വരുന്നതോടെ ഇതെല്ലാം പൊളിഞ്ഞടുങ്ങും. വന്ദേഭാരത് ട്രെയിനുകള്‍ക്കായി ഒരു രൂപ പോലും സര്‍ക്കാര്‍ മുടക്കേണ്ടതില്ല. മൂന്നുവര്‍ഷത്തിനകം 400 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുമെന്നാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം.

ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75 ആഴ്ച കൊണ്ട് 7 5വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. അങ്ങനെയെങ്കില്‍ ചെന്നൈ, ഹൈദരാബാദ്, ബംഗളുരു നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സര്‍വീസുകള്‍ക്ക് സാദ്ധ്യതയുണ്ട്. രാജ്യത്തെ 300 നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനവും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.

ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലും ഉത്തര്‍പ്രദേശ് റായ്ബറേലിയിലെ മോഡേണ്‍ കോച്ച്‌ ഫാക്ടറിയിലും 44ട്രെയിനുകള്‍ നിര്‍മ്മാണത്തിലാണ്. അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി കേരളത്തിലടക്കം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ന്യൂഡല്‍ഹി – വാരണാസിയാണ് വന്ദേഭാരതിന്റെ ആദ്യ സര്‍വീസ്. ന്യൂഡല്‍ഹി – ശ്രീ മാതാ വൈഷ്ണോ ദേവി കത്രയാണ് രണ്ടാമത്തേത്. രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഗാന്ധിനഗര്‍ – മുംബയ് റൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് ചെന്നൈ- ബാംഗ്ലൂര്‍- മൈസൂര്‍ റൂട്ടില്‍ നാലാമത്തെ വന്ദേഭാരത് വരുന്നത്.

മുന്‍പ് തുടങ്ങിയ സര്‍വീസുകളില്‍ ഉപയോഗിച്ച വന്ദേഭാരത് ട്രെയിനുകളുടെ പരിഷ്‌കരിച്ച കോച്ചുകളാണ് പുതിയ സര്‍വീസിനുപയോഗിക്കുന്നത്. ഓടിത്തുടങ്ങുന്ന ട്രെയിനിന് ആദ്യ 52 സെക്കന്റില്‍ തന്നെ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ സാധിക്കും. നേരത്തെ, 430 ടണ്‍ ഭാരമുണ്ടായിരുന്ന ട്രെയിനുകള്‍ക്ക് നിലവില്‍ 392 ടണ്‍ ഭാരമാണുള്ളത്. തദ്ദേശീയമായി രൂപകല്പന ചെയ്ത സെമിഹൈ സ്പീഡ് സെല്‍ഫ് പ്രൊപ്പല്‍ഡ് ട്രെയിനാണിത്. ജി.എസ്.എം / ജി.പി.ആര്‍.എസ് വഴി നിയന്ത്രിക്കുന്ന ശീതീകരണ സംവിധാനമുണ്ട്. കോച്ചുകളില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റമുണ്ട്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകളും കോച്ചുകളില്‍ ടച്ച്‌ ഫ്രീ സ്ലൈഡിങ് വാതിലുകളുമുണ്ട്. എക്സിക്യുട്ടീവ് ക്ലാസില്‍ കറങ്ങുന്ന സീറ്റുകളാണുള്ളത്. വിമാനത്തിലേതു പോലെ ബയോവാക്വം ടോയ്‌ലറ്റുകളും വന്ദേഭാരത് ട്രെയിനിലുണ്ട്.

സാധാരണ ഗതിയില്‍ 500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസുകള്‍ക്കാണ് ചെയര്‍കാര്‍ മാത്രമുള്ള വന്ദേഭാരത് ഉപയോഗിക്കുന്നത്. എന്നാല്‍ കേരളത്തിലേക്ക് ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ ബംഗളുരുവില്‍ നിന്ന് സര്‍വീസ് തുടങ്ങാനാണ് ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ. 180കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാവുന്ന ട്രെയിനിന്റെ പ്രഖ്യാപിത വേഗത 160കിലോമീറ്ററാണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക ട്രെയിനാണിത്. മികച്ച സീറ്റുകള്‍, ഇന്റീരിയറുകള്‍, ഓട്ടോമാറ്രിക് ഡോറുകള്‍ എന്നിവയുണ്ട്.പുഷ്ബാക്ക് സംവിധാനമുള്ള സീറ്റുകള്‍, ബാക്ടീരിയ രഹിതമായ എയര്‍കണ്ടിഷനിങ്, കേന്ദ്രീകൃത കോച്ച്‌ മോണിട്ടറിങ്, ഓരോ കോച്ചിലും നാല് എമര്‍ജന്‍സി വാതിലുകള്‍ എന്നിവയുണ്ട്. ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈന്‍, വൈദ്യുതിയില്ലെങ്കിലും കത്തുന്ന എമര്‍ജന്‍സി ലൈറ്റുകള്‍ എന്നിവയെല്ലാമുള്ള ഒരു ട്രെയിനിന്റെ നിര്‍മ്മാണചെലവ് 100കോടി രൂപയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക