ഭരണകൂടത്തിനെതിരെയോ അല്ലെങ്കില്‍ അനുകൂലമായോ സെലിബ്രിറ്റികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ട് ഹിന്ദി ചലച്ചിത്രതാരം ജൂഹി ചൌളയുടെ ഒരു ട്വീറ്റ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.
പ്രചരണം
ജൂഹി ചൌളയുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. “എന്റെ അടിവസ്ത്രത്തിന്‍റെ പേര് ഡോളര്‍ എന്നാണ്. രൂപ എന്നായിരുന്നുവെങ്കില്‍ എപ്പോഴും ഊര്‍ന്ന് താഴെ പോയേനെ”എന്ന വാചകങ്ങളാണ് ട്വീറ്റില്‍ കാണാന്‍ സാധിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ ജൂഹി ചൌള ഇത്തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് സൂചിപ്പിച്ച് പലരും ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്ട്സ് അപ്പ് തുടങ്ങിയവയിൽ ഈ സ്ക്രീന്‍ഷോട്ട് പങ്കുവയ്ക്കുന്നുണ്ട്.
വസ്തുത
ബിജെപി അനുകൂല പ്രസ്താവനകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ട വ്യക്തികളിൽ ഒരാളാണ് ബോളിവുഡ് നടി ജൂഹി ചൗള. ജൂഹി ഇങ്ങനെയൊരു ട്വീറ്റ് ചെയ്തിട്ടുണ്ടോ, എങ്കില്‍ എപ്പോഴാണ് എന്ന് അന്വേഷിച്ചപ്പോള്‍ 2013 ഓഗസ്റ്റ് 21 ന്, ജൂഹി ചൗള മുകളിൽ പറഞ്ഞ ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
വീണ്ടും ഷെയർ ചെയ്തതിനെ തുടർന്ന് ജൂഹി തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ജൂഹി ചൌള പ്രസ്തുത പരാമര്‍ശം ട്വീറ്റ് ചെയ്ത സമയത്ത് കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മന്ത്രിസഭ ആയിരുന്നു. മന്‍മോഹന്‍ സിംഗ് ആയിരുന്നു പ്രധാനമന്ത്രി. അതായത് ജൂഹി ചൌള ബിജെപി സര്‍ക്കാരിനെ ലക്ഷ്യം വെച്ചല്ല ട്വീറ്റ് പ്രസിദ്ധീകരിച്ചത്.
ജൂഹി ചൌള 2013, ഓഗസ്റ്റ് 21ന് അതായത് ഇപ്പോള്‍ വൈറലായ പരാമര്‍ശം ട്വീറ്റ് ചെയ്ത അതേ ദിവസം തന്നെ മറ്റൊരു ട്വീറ്റും പുറത്തിറക്കിയിരുന്നു. അത് ഡിലീറ്റ് ചെയ്യാതെ അതേപടി ഇപ്പൊഴും ലഭ്യമാണ്.
താരത്തിനെതിരെ ഇപ്പോൾ ഉയരുന്നത് പരിഹാസം:
ജൂഹി ചൗള വിവാദ ട്വീറ്റ് നടത്തിയ സമയത്ത് ഒരു യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 64.29 ഇന്ത്യൻ രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഒരു യുഎസ് ഡോളറിനെതിരെ 81 രൂപയിലധികമാണ്. അതായത് ബിജെപി അനുകൂല നിലപാടുള്ള താരം വിവാദപരാമർശം നടത്തിയതിനുശേഷം ബിജെപി ഭരിക്കുന്ന സമയത്ത് അധികം 17 രൂപയോളം മൂല്യം നഷ്ടപ്പെട്ടിട്ടും പ്രതികരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ധാരാളം പരിഹാസങ്ങൾ ഇപ്പോൾ ഉയരുന്നത്. വിവാദ പോസ്റ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും മാത്രമല്ല, മറ്റ് ഭാഷകളിലും ആവർത്തിച്ച് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പങ്കിടുകയാണ്.