പാരിസ്: ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. അര്‍ജന്റീനയിലെ സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ സെബാസ്റ്റ്യന്‍ വിഗ്നോളോയുമായി നടത്തിയ സംഭാഷണത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. “ഇത് എന്റെ അവസാന ലോകകപ്പാണ്, ഞാന്‍ ഇതിനകം തന്നെ ആ തീരുമാനം എടുത്തിട്ടുണ്ട്,” മെസ്സി പറഞ്ഞു.
മെസ്സിയുടെ വാക്കുകൾ
“ലോകകപ്പ് വരെയുള്ള ദിവസങ്ങള്‍ ഞാന്‍ എണ്ണുകയാണ്. സത്യം എന്തെന്നാല്‍, അല്‍പം ഉത്കണ്ഠയുണ്ട്. ഇതെന്റെ അവസാനത്തേതാണ്. എങ്ങനെ പോകണമെന്നും എന്ത് സംഭവിക്കുമെന്നും എനിക്കറിയില്ല. ഒരു വശത്ത്, ലോകകപ്പ് എത്രയും വേഗം നടത്തണമെന്ന് ആഗ്രഹിക്കുന്നു. അത് നന്നായി നടക്കണമെന്ന് ഞാനും ആഗ്രഹിക്കുന്നു.
ഇപ്പോള്‍ ഞങ്ങള്‍ (അര്‍ജന്റീന ടീം) ഒരു നല്ല നിലയിലാണ്. ശക്തമായ ടീമാണ്. എന്നാല്‍ ലോകകപ്പില്‍ എന്തും സംഭവിക്കാം. ഓരോ മത്സരവും ദുഷ്കരമാണ്, അതാണ് ഒരു ലോകകപ്പിനെ സവിശേഷമാക്കുന്നത്. കാരണം എല്ലായ്‌പ്പോഴും ഫേവറിറ്റുകളല്ല വിജയിക്കുന്നത്.” തുടര്‍ച്ചയായി 35 മല്‍സരങ്ങളാണ് അര്‍ജന്റീന തോല്‍വിയില്ലാതെ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം ബ്രസീലിനെ തോല്‍പ്പിച്ചാണ് മെസ്സിയും സംഘവും കോപ്പ അമേരിക്ക കിരീടം ചൂടിയത്.