മുന്‍ ഭാര്യയുടെ ശവക്കല്ലറയില്‍ പതിവായി എത്തി മൂത്രമൊഴിച്ച് മടങ്ങുന്ന മുന്‍ഭര്‍ത്താവ്. ന്യൂ ജെഴ്സിയിലാണ് സംഭവം. നാല്‍പ്പത്തിയെട്ട് വര്‍ഷം മുമ്ബ് വേര്‍പിരിഞ്ഞ ഭാര്യയുടെ ശവക്കല്ലറിയിലാണ് ഇയാള്‍ പതിവായി മൂത്രമൊഴിക്കാന്‍ എത്തിയിരുന്നത് എന്നതാണ് പൊലീസിനേയും ബന്ധുക്കളേയും ഞെട്ടിച്ചത്.
സ്ത്രീയുടെ മക്കളും പേരമക്കളുമാണ് സിസിടിവി ദൃശ്യങ്ങളിലൂടെ സംഭവം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശവക്കല്ലറിയില്‍ ആരോ മൂത്രമൊഴിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് മക്കള്‍ ഒളിക്യാമറ സ്ഥാപിച്ചത്. വീഡിയോയില്‍ കാറില്‍ എത്തുന്ന പുരുഷന്‍ ശവക്കല്ലറയ്ക്കരികില്‍ എത്തി മൂത്രമൊഴിച്ച് മടങ്ങുന്നത് വ്യക്തമായി കണ്ടു. ഒളിക്യാമറ ഘടിപ്പിച്ച വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല.
പൊലീസിനെ ഞെട്ടിച്ച മറ്റൊരു കാര്യമെന്തെന്നാല്‍ ഇയാള്‍ തനിച്ചായിരുന്നില്ല കല്ലറയ്ക്കരികില്‍ എത്തിയിരുന്നത്. ഇപ്പോഴത്തെ ഭാര്യയേയും കൂട്ടി എത്തി അവരുടെ സാന്നിധ്യത്തിലായിരുന്നു പുരുഷന്റെ പ്രവര്‍ത്തി. ലിന്‍ഡ ലൂയിസ് ടൊറെല്ലോ എന്ന സ്ത്രീയുടെ കല്ലറയാണിത്. ഇവരുടെ മകന്‍ മിഷേല്‍ മുര്‍ഫിയാണ് വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 2017 ലാണ് ലിന്‍ഡ ലൂയിസ് ക്യാന്‍സര്‍ ബാധിച്ച് 66ാം വയസ്സില്‍ മരിക്കുന്നത്.
ഒളിക്യാമറ സ്ഥാപിച്ചതിനു ശേഷം ലിന്‍ഡയുടെ മുന്‍ഭര്‍ത്താവ് പതിവായി രാവിലെയെത്തി കല്ലറയുടെ മുകളില്‍ മൂത്രമൊഴിക്കുന്നത് കണ്ടുവെന്ന് മിഷേല്‍ പറയുന്നു. ലിന്‍ഡ മരിച്ച് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും അടങ്ങാത്ത പ്രതികാരത്തിന് കാരണമെന്താണെന്ന് മാത്രം വ്യക്തമല്ലെന്നും മിഷേല്‍ പറയുന്നു. അമ്മയുടെ മുന്‍ ഭര്‍ത്താവിന്റെ പ്രവര്‍ത്തി തന്റെ ഹൃദയം തകര്‍ത്തുവെന്നാണ് മിഷേല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
1976 ല്‍ വേര്‍പിരിഞ്ഞ ശേഷം ഇയാളുമായി കുടുംബത്തിലെ ആര്‍ക്കും ബന്ധമുണ്ടായിരുന്നില്ലെന്നും മിഷേല്‍ പറയുന്നു. അമ്മയുടെ ശവകുടീരം ഇയാള്‍ എങ്ങനെ കണ്ടെത്തിയെന്നും വ്യക്തമല്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ ശവകുടീരത്തില്‍ ദിവസേനയെത്തി മൂത്രമൊഴിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. മൂത്രമൊഴിക്കുന്നത് കണ്ടെത്തിയതോടെ കല്ലറ നീക്കം ചെയ്ത് മറ്റൊരിടത്ത് സ്ഥാപിച്ചിരിക്കുകയാണ് മകന്‍.
മൂത്രമൊഴിക്കുക മാത്രമല്ല, പലപ്പോഴും കല്ലറയ്ക്ക് സമീപം മലം കണ്ടെത്തിയതായും മിഷേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം ഇത് യാദൃശ്ചികമായ സംഭവമായിട്ടാണ് കരുതിയത്. എന്നാല്‍ തുടര്‍ച്ചയായി സംഭവിച്ചതോടെയാണ് ക്യാമറ സ്ഥാപിച്ചത്. പരാതിയില്‍ പറയുന്നയാള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് യാതൊരു ഭീഷണിയും ഉയര്‍ത്താത്തിനാല്‍ മിഷേലിന്റെ പരാതിയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.