വാഷിംഗ്ടൺ: ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്‌സിന്റെ തലവനാകുന്നു. ഇന്ത്യക്കാരനായ ലക്ഷ്മൺ നരസിംഹൻ ഒക്‌ടോബർ ഒന്നിന് സ്റ്റാർബക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേൽക്കും. ലക്ഷ്മൺ നരസിംഹന് സ്റ്റാർബക്‌സ് നല്ല ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ട്. 140 കോടി രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്തതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ ഒന്നിന് ലക്ഷ്മൺ നരസിംഹൻ സിഇഒ ആയി ചുമതലയേൽക്കും, എന്നാൽ അടുത്ത വർഷം ഏപ്രിൽ 1 വരെ ഇടക്കാല സിഇഒ ഹോവാർഡ് ഷുൾട്സിനൊപ്പം പ്രവർത്തിക്കും. അതിനുശേഷം, 2023 ഏപ്രിൽ ഒന്നിന് അദ്ദേഹം ബോർഡിൽ ചേരും. ലക്ഷ്മൺ നരസിംഹൻ മുമ്പ് റെക്കിറ്റ് ബെൻകിസറിന്റെ തലവനായിരുന്നു. 55 കോടിയായിരുന്നു റെക്കിറ്റ് ബെൻകിസറിൽ വാർഷിക ശമ്പളം.
അന്താരാഷ്‌ട്ര ഉപഭോക്തൃ ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്നതിലും കൺസൾട്ടിംഗ് ചെയ്യുന്നതിലും നരസിംഹന് 30 വർഷത്തെ പരിചയമുണ്ട്. പൂനെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം, പെപ്‌സികോയിൽ ഗ്ലോബൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായും മറ്റ് നിരവധി എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.