തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിർമാണം ആരംഭിച്ചു. രണ്ടു മാസത്തിനകം നിർമാണം പൂർത്തിയാക്കാൻ കരാറുകാരന് പൊതുമരാമത്ത് വകുപ്പ് (കെട്ടിട വകുപ്പ്) കർശന നിർദേശം നൽകി. പശുക്കൾക്ക് കേൾക്കാൻ തൊഴുത്തിൽ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാനും പദ്ധതിയുണ്ട്.
8 പേരാണ് ടെൻഡറിൽ പങ്കെടുത്തത്. പൊതുമരാമത്ത് വകുപ്പ് ബാലരാമപുരം സ്വദേശിക്കാണ് കരാർ നൽകിയത്. 42.90 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. നിലവിൽ ക്ലിഫ് ഹൗസിലെ തൊഴുത്തിൽ 5 പശുക്കളാണുള്ളത്. ഇതിനുപുറമെ 6 പശുക്കളെ പാർപ്പിക്കാൻ പുതിയ തൊഴുത്ത് നിർമിക്കുന്നുണ്ട്. തൊഴിലാളികൾക്ക് താമസിക്കാൻ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കെട്ടിടത്തിന്റെ സ്ഥലത്താണ് കന്നുകാലി തൊഴുത്ത് നിർമിക്കുന്നത്.തൊഴുത്ത് വൈദ്യുതീകരണത്തിന് പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്.
പുതിയ തൊഴുത്ത്
• നിർമാണം 800 ചതുരശ്രയടിയിൽ
• ജോലിക്കാർക്കു വിശ്രമിക്കാൻ പ്രത്യേക മുറി
• കാലിത്തീറ്റയും മറ്റും സൂക്ഷിക്കാൻ വേറെ മുറി
• ഇരുനില മന്ദിരത്തിനുള്ള ഫൗണ്ടേഷൻ
• ഭാവിയിൽ, മുകൾ നിലയിൽ ക്ലിഫ് ഹൗസിലെ ജീവനക്കാർക്കായി ക്വാർട്ടേഴ്സ് നിർമിക്കും.