ചണ്ഡീഗഡ്: സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആം ആദ്മി പാർട്ടി ഹർമീത് സിംഗ് ആപ്പിലായി. നേരത്തെ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് ഹർമീത് വിവാഹം കഴിച്ചതെന്ന് ആരോപിച്ച് രണ്ടാം ഭാര്യ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജ പരാതിയാണെന്നും മുൻ വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും അടിസ്ഥാനത്തിലാണ് യുവതിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതെന്നും ചൂണ്ടിക്കാട്ടി ഹർമീത് രംഗത്തെത്തി.
പിന്നീട് സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. രണ്ടാം ഭാര്യ തന്നെ ചതിച്ചെന്നും വീഡിയോ പകർത്തിയെന്നും അത് അവർ പുറത്തുവിട്ടതാണെന്നും ഇയാൾ ആരോപിച്ചു. സ്വകാര്യ നിമിഷങ്ങൾ പകർത്തി പൊതുജനമധ്യത്തിലെത്തിച്ച് അപകീർത്തിപ്പെടുത്തുകയായിരുന്നുവെന്ന് പട്യാല എം എൽ എ പറഞ്ഞു.
എന്നാൽ 2021 ഓഗസ്റ്റ് 14 നാണ് തങ്ങൾ വിവാഹിതരായതെന്ന് കാണിച്ച് രണ്ടാം ഭാര്യ ഗുർപ്രീത് കൗർ പരാതി നൽകി. ആദ്യ പങ്കാളിയുമായുള്ള ബന്ധം നിയമപരമല്ലെന്ന് വിവാഹസമയത്ത് ഉറപ്പ് ലഭിച്ചിരുന്നതായി യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. താനുമായുള്ള ബന്ധം ആവും യഥാർത്ഥത്തിൽ ഭാര്യാഭർത്താക്കൻമാരുടേത് എന്ന് ഉറപ്പു നൽകിയിരുന്നതായും യുവതി അവകാശപ്പെടുന്നു.
തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം തന്റെ പങ്കാളിയോട് താമസസ്ഥലം വിട്ടുപോകാൻ ആവശ്യപ്പെടുമെന്നും എല്ലാ അവകാശങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഹർമീത് സിങ്ങും രണ്ടാം ഭാര്യയും രംഗത്ത് വരുമ്പോൾ ആം ആദ്മിയാണ് ആപ്പിലാകുന്നത്.