കൊല്‍ക്കത്ത: അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സഹായിയും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ രണ്ടാമത്തെ ഫ്‌ളാറ്റില്‍ നിന്ന് 29 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. 18 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡ് അവസാനിപ്പിച്ച്‌ ഇന്ന് പുലര്‍ച്ചെയാണ് കൊല്‍ക്കത്തയിലെ ബെല്‍ഗാരിയ മേഖലയിലെ വീട്ടില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ പോയത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ പണം 10 പെട്ടികളിലാക്കിയാണ് കൊണ്ടുപോയത്. മൂന്ന് നോട്ടെണ്ണല്‍ മെഷീന്‍ പണം എണ്ണാനായി വേണ്ടിവന്നുവെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അര്‍പ്പിതയുടെ ഉടമസ്ഥതയിലുള്ള നഗരത്തിലെ 2 ഫ്‌ളാറ്റുകളുടെ വാതില്‍ പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിലൊരു ഫ്‌ളാറ്റില്‍നിന്നാണു പണവും സ്വര്‍ണവും ലഭിച്ചത്. നേരത്തേ ദക്ഷിണ കൊല്‍ക്കത്തയിലെ അര്‍പ്പിതയുടെ ഫ്‌ളാറ്റില്‍നിന്ന് 21 കോടി രൂപ കണ്ടെത്തിയിരുന്നു. അര്‍പ്പിതയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇഡി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വസതിയിലും റെയ്ഡ് നടത്തുകയും ശനിയാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പണം ഒരു മുറിയില്‍ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും പാര്‍ത്ഥ ചാറ്റര്‍ജിയും അദ്ദേഹത്തിന്റെ ആളുകളും മാത്രമാണ് ആ മുറിയില്‍ പ്രവേശിച്ചിരുന്നതെന്നും അര്‍പ്പിത പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്ബോഴോ മന്ത്രി തന്റെ വീട്ടില്‍ വരുമായിരുന്നു. തന്റെ വീടും മറ്റൊരു സ്ത്രീയെയും മിനി ബാങ്ക് ആയാണ് പാര്‍ത്ഥ ചാറ്റര്‍ജി ഉപയോഗിച്ചത്. ആ സ്ത്രീയും പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്താണെന്നും അര്‍പിത മുഖര്‍ജി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

മുറിയില്‍ എത്ര പണമുണ്ടായിരുന്നുവെന്ന് മന്ത്രി തന്നോട് വെളിപ്പെടുത്തിയിരുന്നില്ല. ബംഗാളി സിനിമാ താരമാണ് തനിക്ക് ചാറ്റര്‍ജിയെ പരിചയപ്പെടുത്തിയത്. 2016 മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. മന്ത്രിയല്ല മറ്റുള്ളവരാണ് പണം കൊണ്ടുവന്നിരുന്നതെന്നും അര്‍പ്പിത പറഞ്ഞു. പാര്‍ത്ഥ ചാറ്റര്‍ജിയെ ഓഗസ്റ്റ് മൂന്ന് വരെ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക