ന്യൂഡൽഹി: എം.എം.മണിയുടെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡല്‍ഹി എകെജി ഭവനില്‍നിന്ന് മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.
കഴിഞ്ഞദിവസം നിയമസഭയിലാണ് എം.എം.മണി കെ.കെ.രമയ്ക്കെതിരെ അധിക്ഷേപം നടത്തിയത്. ‘വിധവ ആയത് അവരുടെ വിധി’യെന്നായിരുന്നു മണിയുടെ അധിക്ഷേപം. ‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്കെതിരെ, എൽഡിഎഫ് സർക്കാരിനെതിരെ. ഞാൻ പറയാം, ആ മഹതി വിധവയായിപ്പോയി, അവരുടേതായ വിധി. അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’– എന്നായിരുന്നു മണിയുടെ വാക്കുകൾ.
കെ.കെ.രമയ്ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം തെറ്റാണെന്ന നിലപാടെടുത്ത സിപിഐ നേതാവ് ആനി രാജയെയും എം.എം.മണി അവഹേളിച്ചിരുന്നു. ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നതെന്നായിരുന്നു എം.എം.മണിയുടെ പുതിയ പരാമര്‍ശം. എം.എം.മണിയുടെ അവഹേളനം ശരിയോ എന്ന് സിപിഎം അലോചിക്കണമെന്ന് ആനി രാജ തിരിച്ചടിച്ചു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.