പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കടുവ’യ്‌ക്കെതിരെ വീണ്ടും ആരോപണം. തന്റെ ജീവതമാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടി ജോസ് കുരുവിനാക്കുന്നേല്‍ രംഗത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ കൊച്ചുമകനാണ് ഇപ്പോള്‍ സിനിമയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ ആരോപണം ഉന്നയിക്കുന്നത്. സിനിമയുടെ കഥ ജിനു എബ്രഹാമിന്റെ സൃഷ്ടിയല്ലെന്നും പാലായിലെ മുന്‍ തലമുറയിലെ മിക്കവര്‍ക്കും അറിയാവുന്ന ഒരു കഥയാണിതെന്നും ജോസ് കുരുവിനാക്കുന്നേലിന്റെ ചെറുമകന്‍ ആരോപിക്കുന്നു.
സിനിമയിലെ ഒരോ കഥാപാത്രവും യഥാര്‍ത്ഥ ജീവിതത്തിലും ഉണ്ടെന്നും ഉപയോഗിച്ചിരിക്കുന്ന വാഹനങ്ങള്‍ പോലും സാമ്യതയുള്ളതാണെന്നും ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമാ വ്യവസായം സാധാരണക്കാരെ ചൂഷണം ചെയ്യുകയും പണവും പ്രശസ്തിയും ഉണ്ടാക്കുന്നത് കാണുമ്ബോള്‍ ദേഷ്യവും സങ്കടവും തോന്നുന്നു. ജോസ് കുരുവിനാകുന്നേല്‍ ഇതിന് ആദ്യത്തെ ഇരയല്ലെന്ന് തനിക്ക് ഉറപ്പാണ്. പൃഥ്വിരാജിനോടും മറ്റ് അണിയറപ്രവര്‍ത്തകരോടും ലജ്ജ തോന്നുന്നു എന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പ്
‘ എന്റെ മുത്തച്ഛന്‍ ഇടമറ്റം പാലായിലെ ജോസ് കുരുവിനാക്കുന്നേലിന്റെ (കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍) പഴയ വീരഗാഥ ഇപ്പോള്‍ ബിഗ് സ്‌ക്രീനുകളില്‍ പൃഥ്വിരാജ് കുറുവച്ചനായി (പിന്നീട് കുരിയച്ചന്‍ ആയി മാറി) അഭിനയിച്ചിരിക്കുന്നു. അവര്‍ അവകാശപ്പെടുന്ന തിരക്കഥ ജിനു എബ്രഹാമിന്റെ സൃഷ്ടിയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒന്നല്ല. പാലായിലെ മുന്‍ തലമുറയിലെ മിക്കവര്‍ക്കും അറിയാവുന്ന ഒരു കഥയാണിത്. സിനിമ തന്റെ ജീവിതത്തിന്റെ ആള്‍മാറാട്ടമാണെന്ന് തെളിയിക്കാനുള്ള എല്ലാ നിയമപരമായ ശ്രമങ്ങളും പാഴായി. ഇനിയും പോരാട്ടം തുടരാന്‍ കഴിയാത്ത വിധം ദുര്‍ബലനാണ് അദ്ദേഹം.
ഞാന്‍ ഇന്നലെ സിനിമ കണ്ടിരുന്നു. സംവിധായകനും തിരക്കഥാകൃത്തുക്കളും ഉള്‍പ്പെടുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ജീവിതം ചിത്രീകരിച്ചിരിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. വര്‍ഷങ്ങളോളം അദ്ദേഹവും കുടുംബവും ചെയ്യാത്ത കുറ്റത്തിന് പൊലീസിന്റെ പീഡനങ്ങള്‍ അനുഭവിച്ചു. മുന്‍ ഐജിയായിരുന്ന അന്തരിച്ച ജോസഫ് തോമസ് വട്ടവയലില്‍ (സിനിമയില്‍ ജോസഫ് ചാണ്ടി)ആയിരുന്നു അതിന് പിന്നില്‍. ഈ അടിച്ചമര്‍ത്തല്‍ ആരംഭിക്കുമ്ബോള്‍ എന്റെ അമ്മ ഏഴാം ക്ലാസ്സില്‍ പഠിക്കുകയായിരുവന്നു. സഹോദരങ്ങള്‍ക്ക് വളരെ ചെറിയ പ്രായവും.
മകളുടെ ചരമവാര്‍ഷിക ദിനത്തില്‍ ഐജി പള്ളിയ്ക്ക് കീ ബോര്‍ഡ് സമ്മാനിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങുന്നത്. അയാള്‍ ഞങ്ങളുടെ ബാര്‍ പലതവണ അടിച്ചുതകര്‍ക്കുകയും തോട്ടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വീടിന് പിന്നിലെ സ്ഥലം വാങ്ങി ശ്മശാനമാക്കി. ആക്രമിക്കാന്‍ ഗുണ്ടകളെ ഏല്‍പ്പിച്ചു. മുന്‍കൂര്‍ അറിയിപ്പ് കൂടാതെ തോക്ക് ലൈസന്‍സ് റദ്ദാക്കി. എന്റെ മുത്തച്ഛനെ ജയിലിലടച്ചു.
ജോസ് കുരുവിനാകുന്നേലിന്റെ ജീവിതവുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ഇത് പല ഘട്ടങ്ങളില്‍ ജീവിതത്തിന്റെ താളം തെറ്റിച്ചു. സിനിമയുടെ 50 ശതമാനത്തിലധികം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആള്‍മാറാട്ടമാണ്. മലയാള സിനിമാ വ്യവസായം സാധാരണക്കാരെ ചൂഷണം ചെയ്യുകയും പണവും പ്രശസ്തിയും ഉണ്ടാക്കുകയും കാണുമ്ബോള്‍ ദേഷ്യവും സങ്കടവും തോന്നുന്നു. എന്റെ മുത്തച്ഛന്‍ ജോസ് കുരുവിനാകുന്നേല്‍ ആദ്യത്തെ ഇരയല്ലെന്ന് ഉറപ്പാണ്. പൃഥ്വിരാജിനോടും ടീമിനോടും ലജ്ജ തോന്നുന്നു.
സിനിമയിലെ കഥാപാത്രങ്ങള്‍ വളരെ യഥാര്‍ത്ഥമാണ്. കുരിയച്ചന്‍ (ജോസ് കുരുവിനാകുന്നേല്‍), ജോസഫ് ചാണ്ടി (ജോസഫ് തോമസ് വട്ടവയലില്‍), വര്‍ക്കി സര്‍(മാത്യൂസ് സാര്‍), കോറ വക്കീല്‍ (തോമസ്), ബേസില്‍ (സാബു ജോര്‍ജ്ജ്) തുടങ്ങിയവര്‍. സിനിമയില്‍ മരിയ എന്നിട്ടിരിക്കുന്ന ബാറിന്റെ പേര് മയൂര എന്നാണ്. സിനിമയില്‍ കാണിച്ചിരിക്കുന്നതുപോലെ ഒരു കറുത്ത അംബാസഡറും ഒരു മെഴ്‌സിഡസ് ബെന്‍സ് 123 ഉം അദ്ദേഹത്തിനുണ്ട്’.