ദില്ലി: ലീന മണിമേഖല സംവിധാനം ചെയ്ത ഡോക്യുമെന്‍ററി കാളിയുടെ പോസ്റ്ററുകള്‍ അടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒട്ടാവയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ കനേഡയന്‍ അധികൃതര്‍ക്ക് കത്തയച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന ആഗാ ഖാന്‍ മ്യൂസിയം അധികൃതര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് വിവിധ ഹിന്ദു സംഘടനകളില്‍ നിന്നടക്കം പരാതി ലഭിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. ടൊറന്‍റോയിലെ ആഗാ ഖാന്‍ മ്യൂസിയത്തില്‍ അണ്ടര്‍ ദ ടെന്‍റ് പ്രൊജക്ടിന്‍റെ ഭാഗമായാണ് കാളി പ്രദര്‍ശിപ്പിക്കുന്നത്.

പോസ്റ്ററില്‍ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ എല്‍ജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. കാളിദേവിയെ അപമാനിച്ചു ​എന്നാരോപിച്ച്‌ മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. പുതിയ ഡോക്യുമെന്ററിയു​ടെ പോസ്റ്റര്‍ ശനിയാഴ്ചയാണ് പങ്കുവെച്ചിരുന്നത്. പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ(Gau Mahasabha) തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവ​ശ്യപ്പെട്ട് ദില്ലി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കി. #ArrestLeenaManimekalai എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയിരിക്കുകയാണ്.

അതേസമയം, പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി സംവിധായിക രം​ഗത്തെത്തുകയും ചെയ്തു. ‘എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കില്‍ അത് നല്‍കാം’, എന്നായിരുന്നു ലീനയുടെ പ്രതികരണ ട്വീറ്റ്.

‘ടൊറന്റോയിലെ തെരുവുകളില്‍ ഒരു സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെടുമ്ബോള്‍ ഉണ്ടാകുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം കണ്ടാല്‍ ‘ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക’ എന്ന ഹാഷ്‌ടാഗ് ഇടാതെ, ‘ലവ് യു ലീന മണിമേഖലൈ’ എന്ന ഹാഷ്‌ടാഗാണ് ഇടുകയെന്നും സംവിധായിക തമിഴില്‍ ട്വീറ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക