കുട്ടിക്കാലം മുതൽ ബോഡി ഷെയ്മിങ്ങിന്റെ ഇരയാണെന്ന് നടി ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അനന്തിത സുന്ദർ. ഒരു തമിഴ്ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അനന്തിത മനസ്സുതുറന്നത്. സഹോദരി അവന്തിക ലണ്ടനിൽ പഠനം പൂർത്തിയാക്കി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
സിനിമാനിർമാണമാണ് അനന്തിതയുടെ ലക്ഷ്യം. താരകുടുംബത്തിലെ അംഗമായതിനാൽ തങ്ങൾ എല്ലായ്പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ നല്ല വശവും മോശ വശവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്ന് അനന്തിത പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ കാലം മുതൽ ഒരുപാട് പരിഹാസങ്ങൾക്ക് പാത്രമായിട്ടുണ്ടെന്ന് അനന്തിത പറയുന്നു.
സമൂഹമാധ്യമങ്ങളിൽ കുട്ടിക്കാലം മുതൽ തന്നെ സജീവമായിരുന്നു. ഒരുപാട് പോസിറ്റീവിറ്റിയോടെയാണ് ഞാൻ അത് കൈകാര്യം ചെയ്തത്. എന്നാൽ പലരുടെയും കമന്റുകൾ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാൻ. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരിൽ വല്ലാതെ പരിഹാസിക്കപ്പെട്ടു. അമ്മയുമായി താരതമ്യം ചെയ്യുന്നവരുമുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാൻ ആകർഷണമില്ല തുടങ്ങിയ അഭിപ്രായങ്ങൾ വല്ലാതെ വേദനിപ്പിച്ചു.
ഇപ്പോൾ ശരീരഭാരം കുറച്ചു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ഞാനെന്റെ ലക്ഷ്യത്തിലെത്തിയത്. എന്നിലുള്ള മാറ്റം പ്ലാസ്റ്റിക് സർജറി ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവരുമുണ്ട്. വർഷങ്ങളായി മോശം വാക്കുകൾ കേൾക്കുന്നതിനാൽ ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള തൊലിക്കട്ടി എനിക്കുണ്ട്- അനന്തിത പറയുന്നു.