തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു. എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലേക്കാണ് ഇരുചക്രവാഹനത്തിലെത്തിയ ആൾ സ്ഫോടകവസ്തു എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതു പ്രകാരം വ്യാഴാഴ്ച രാത്രി 11.24 ഓടെയാണ് സ്ഫോടനമുണ്ടായത്.
ബോംബാക്രമണമാണ് ഉണ്ടായതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. സിപിഎം പിബി അംഗം എ.വിജയരാഘവൻ, പി.കെ. ശ്രീമതി തുടങ്ങിയവർ സ്ഥലത്തെത്തി.
സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകർ എകെജി സെന്ററിനു സമീപത്തേക്കെത്തിയാണ് അവിടെ നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് പ്രകടനം നടത്തിയത്. പ്രതിഷേധപ്രകടനങ്ങൾ മാത്രമേ നടത്താവൂ എന്നും പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.