ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നിയമപോരാട്ടത്തില്‍ (Maharashtra Crisis)വിമതപക്ഷത്തിന് ആശ്വാസം. ജൂലൈ 12 വരെ എംഎല്‍എമാരെ അയോഗ്യരാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തത്സ്ഥിതി തുടരണമെന്നാണ് നിര്‍ദ്ദേശം. എംഎല്‍എമാരുടെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന് കോടതി നല്‍കി. ജൂലൈ 11 ന് ഇനി കേസ് പരിഗണിക്കും.
അതേസമയം തങ്ങളെ ചതിച്ചവര്‍ ഇനി നിയമസഭ കാണില്ലെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ പറഞ്ഞു. എംഎല്‍എമാര്‍ പോയാലും അണികള്‍ ഒപ്പമുമണ്ടെന്നും താക്കറെ പറഞ്ഞു. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് മുമ്ബ് വിമത എംഎല്‍എമാര്‍ ആദ്യം ധാര്‍മിക പരിശോധന നടത്തണം. ഇനിയും തിരിച്ചു വരാന്‍ തയ്യാറായവര്‍ക്ക് സ്വാഗതമെന്നും ആദിത്യ താക്കറെ പറഞ്ഞു. തങ്ങളുടെ സര്‍ക്കാര്‍ താഴെ വീഴില്ലന്ന ശുഭപ്രതീക്ഷയും ആദിത്യ താക്കറെ പങ്കുവെച്ചു. തങ്ങളെ ചതിച്ചവരും ഓടിപ്പോയവരും ഒരിക്കലും വിജയിക്കില്ലെന്നും ആദിത്യ താക്കറെ വ്യക്തമാക്കി.
ഇതിനിടയില്‍ മഹാരാഷ്ട്ര ബിജെപി കോര്‍ കമ്മിറ്റി ചേരുന്നുണ്ട്. വൈകുന്നേരം അഞ്ച് മണിക്ക് ദേവേന്ദ്ര ഫഡ്നവാസിന്റെ വസതിയില്‍ വെച്ചാണ് യോഗം. ബിജെപി നേതാക്കളായ ചന്ദ്രകാന്ത് പാട്ടില്‍, ആഷിഷ് ഷെലാര്‍, സുധീര്‍ മുനാംഗ്തിവാര്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് യോഗം എന്നാണ് സൂചന. തനിക്കും 15 എംഎല്‍എമാര്‍ക്കും മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.