കൊച്ചി: ‘ഇരുപതാം നൂറ്റാണ്ടില്‍’ ശേഖരന്‍ കുട്ടിയെന്ന മുഖ്യമന്ത്രി പുത്രന് വേണ്ടി സ്വര്‍ണം കടത്തിയത് സാഗര്‍ ഏലിയാസ് ജാക്കിയെന്ന അധോലോക നായകനാണ്. ഇത് പ്രതിപക്ഷം അറിഞ്ഞു. നിയമസഭയില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനും വാദമില്ല. ഇതോടെ മുഖ്യമന്ത്രി മകനെ താക്കീത് ചെയ്തു. വിഷയം ജാക്കിക്ക് മുന്നിലെത്തി. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ ഭരണപക്ഷത്തിന്റെ ഓഫീസ് അടിച്ചു തകര്‍ത്തു. നിയമസഭയില്‍ പിന്നെ കത്തി കയറിയത് ഭരണപക്ഷമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കി. ഈ സിനിമാ തിരക്കഥയുടെ മറ്റൊരു വെര്‍ഷന്‍ കേരളത്തില്‍ അരങ്ങേറുകയായിരുന്നോ ഇന്നലെ. എന്തായാലും അടുത്ത ദിവസം നിയമസഭ സമ്മേളിക്കുമ്ബോള്‍ കോണ്‍ഗ്രസിന് സ്വര്‍ണ്ണകടത്തിലെ ആരോപങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ല. പകരം വയനാട്ടിലെ എസ് എഫ് ഐ ആക്രമണമേ ആദ്യം പറയാന്‍ കഴിയൂ.

ആക്രമിക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ എല്ലാം എല്ലാമായ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസാണ്. അതുകൊണ്ട് തന്നെ നിയമസഭയില്‍ വെറുതെ ചര്‍ച്ച ചെയ്തു പോകാന്‍ കോണ്‍ഗ്രസിനാകില്ല. വാദ പ്രതിവാദങ്ങള്‍ ഉയരും. ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യമെത്തും. ഇതിനെല്ലാം അപലപനീയമെന്ന വാക്കില്‍ മറുപടി ഒതുക്കും. ഇതോടെ എല്ലാം സംഘര്‍ഷമാകും. അങ്ങനെ നിയമസഭ തന്നെ സ്തംഭിക്കും. മറ്റ് വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്കായി കടന്നു വരില്ല. അതിവേഗം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭയ്ക്ക് പരിയാം. ഫലത്തില്‍ സ്വപ്‌നാ സുരേഷിന്റെ സ്വര്‍ണ്ണ കടത്തിലെ വെളിപ്പെടുത്തലോ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമാ തോമസിന്റെ മിന്നും ജയമോ അനിതാ പുല്ലയിലിന്റെ ലോക കേരളാ സഭയിലെ കറക്കമോ ഒന്നും നിയമസഭയില്‍ ഉയരില്ല. അങ്ങനെ വിവാദങ്ങള്‍ക്ക് മറുപടി നല്‍കാതെ രക്ഷപ്പെടാന്‍ കഴിയുമെന്ന സാഹചര്യമാണ് മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുന്നത്. അതുകൊണ്ടാണ് വയനാട്ടിലെ അക്രമത്തില്‍ ഗൂഢാലോചന പ്രതിപക്ഷം തിരിച്ചറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുപതാംനൂറ്റാണ്ട് എന്ന സിനിമ 1987ലാണ് റിലീസ് ചെയ്തത്. സ്വര്‍ണ്ണ കടത്തിലൂടെ കോടീശ്വരനായ മുഖ്യമന്ത്രിയും മകനും സുഹൃത്തായ അധോലോക നായകനും. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി. തിരക്കഥയുടെ കരുത്തായിരുന്നു സിനിമയെ ഹിറ്റാക്കിയത്.

ഈ രാഷ്ട്രീയ-അധോലോക സിനിമ മുമ്ബോട്ട് വച്ച സ്വര്‍ണ്ണ കടത്തിലെ പണമുണ്ടാക്കല്‍ തന്നെയാണ് സ്വപ്‌നാ സുരേഷിന്റെ നയതന്ത്ര സ്വര്‍ണ്ണ കടത്തിലും നിറയുന്നത്. എന്നാല്‍ ആ സിനിമാ തിരക്കഥയ്ക്കും അപ്പുറത്തേക്ക് പോകുന്ന തരത്തിലാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് ശേഷമുള്ള ട്വിസ്റ്റുകളില്‍ തെളിയുന്നത്. അതുകൊണ്ട് കൂടിയാണ് സിപിഎമ്മിന് വെറുതെ കൈകഴുകി പോകാന്‍ ഈ വിഷയത്തില്‍ കഴിയാത്ത സ്ഥിതി വരുന്നതും.

വിവാദങ്ങള്‍ക്കിടെ കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം തിങ്കളാഴ്ചയാണ് തുടങ്ങുന്നത്. ജൂലൈ 27 വരെ 23 ദിവസങ്ങളിലാണ് സഭ സമ്മേളിക്കേണ്ടത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയും വെളിപ്പെടുത്തലും വിവാദമായതിന്റെ അലയൊലികള്‍ അടങ്ങുംമുമ്ബ് ആരംഭിക്കുന്ന സഭ സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഇത് പ്രധാന ആയുധമാക്കുമെന്നുറപ്പായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പോലും ആരോപണ നിഴലിലാണ്. അതിനെല്ലാം മുഖ്യമന്ത്രി പറയുന്ന മറുപടി കേള്‍ക്കാന്‍ എല്ലാവരും കാത്തിരിക്കുകയാണ്. അതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐക്കാര്‍ അടിച്ചുതകര്‍ത്തതും ചര്‍ച്ചകള്‍ മാറി മറിയുന്നതും. അതുകൊണ്ട് തന്നെ തിങ്കളാഴ്ച തന്നെ സഭ പ്രതിഷേധക്കടലായി മാറും. ഇത് സ്വപ്‌നാ വിഷയത്തെ പോലും അപ്രസക്തമാക്കുമെന്ന് ഉറപ്പാണ്.

കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ച എസ്‌എഫ്‌ഐയുടെ നടപടിയില്‍ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി എന്നു വരുത്താനാണ് ശ്രമം. ഇക്കാര്യത്തില്‍ എസ്‌എഫ്‌ഐ തിരുത്തണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സമരത്തെ തള്ളിപ്പറയാന്‍ എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ സംഘടനയിലെ പാര്‍ട്ടി അംഗങ്ങളോടു വിശദീകരണം തേടും. ശക്തമായ നടപടിയെടുക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാല്‍ സിപിഎം പോലൊരു കേഡര്‍ പാര്‍ട്ടിയില്‍ നേതൃത്വം അറിയാതെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐക്കാര്‍ അടിച്ചു തകര്‍ക്കുമെന്നത് കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിക്കാനാകില്ല. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചാ വിഷയങ്ങള്‍ വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന സംശയം ശക്തമാണ്. ടിപി ചന്ദ്രശേഖരനെ നെയ്യാറ്റിന്‍കര ഉപതരെഞ്ഞെടുപ്പ് സമയത്ത് 51 വെട്ടു വെട്ടിക്കൊന്ന അതേ ക്രിമിനല്‍ ബുദ്ധിയാണ് ഇതിന് പിന്നലെന്നും അവര്‍ വിലയിരുത്തുന്നു.

അതിനിടെ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച നടപടിയെ അംഗീകരിക്കാനാകില്ലെന്ന് എസ്‌എഫ്‌ഐയും വ്യക്തമാക്കി. ജില്ലാ നേതൃത്വം ഇത്തരമൊരു മാര്‍ച്ച്‌ സംഘടിപ്പിക്കുന്ന കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നില്ല. സമരത്തിനു നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമത്തെ അപലപിച്ച്‌ രംഗത്തെത്തിയിരുന്നു. അക്രമത്തിനു പിന്നിലുള്ളവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും യച്ചൂരി ട്വിറ്ററില്‍ കുറിച്ചു. യെച്ചൂരിക്ക് തീര്‍ത്തും നാണക്കേടായി മാറുകയും ചെയ്തു ഈ സംഭവം. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് സിപിഎം നീക്കം. ഈ സഹകരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് പുതിയ തലത്തിലെത്തുമെന്നും കരുതി. ഇതെല്ലാം അട്ടിമറിക്കുകയായിരുന്നു വയനാട്ടിലെ അക്രമം.

രാഹുല്‍ ഗാന്ധിയുടെ ഓഫിസിനു നേര്‍ക്കുള്ള എസ്‌എഫ്‌ഐ അതിക്രമം സിപിഎമ്മിനെ പാടേ പ്രതിരോധത്തിലാക്കി എന്നതും വസ്തുതയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്ന വേളയില്‍ നടന്ന സംഭവവികാസങ്ങള്‍ നേതാക്കള്‍ പലരും അദ്ഭുതത്തോടെയാണ് ശ്രവിച്ചത്. ഇന്നും നാളെയും സംസ്ഥാനകമ്മിറ്റി ചേരാനിരിക്കെ, വയനാട് ജില്ലാ നേതൃത്വം പാര്‍ട്ടിക്കു മുന്നില്‍ പ്രതിക്കൂട്ടിലായി. സെക്രട്ടേറിയറ്റ് ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും മുഖ്യമന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും സംഭവത്തെ തള്ളിപ്പറഞ്ഞതും ശ്രദ്ധേയമാണ്. അപ്പോഴും പ്രതിപക്ഷം രാഷ്ട്രീയ ചര്‍ച്ചകളെ മാറ്റി മറിക്കുന്ന ഗൂഢാലോചനയായി ഇതിനെ കാണുന്നുണ്ട്.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍, മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവരും അക്രമത്തിനെതിരെ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് നടന്ന മാര്‍ച്ചും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച്‌ രാഹുല്‍ ഗാന്ധിയുടെ വയനാട് കല്‍പ്പറ്റയിലെ എംപി ഓഫിസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതിനു പിന്നാലെ, ഇതേ വിഷയത്തില്‍ പ്രധാനമന്ത്രിക്കു കത്തയച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടപെടല്‍ തേടി കത്തയച്ച കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഈ വിഷയത്തില്‍ ജനവികാരം പരിഗണിച്ച്‌ തീരുമാനം എടുക്കണമെന്ന് രാഹുല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

”ദേശീയ ഉദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുര്‍സ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. വനം, കാലാവസ്ഥാ മന്ത്രാലയത്തോടും കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കാന്‍ അഭ്യര്‍ത്ഥിക്കാന്‍ സര്‍ക്കാരുകള്‍ക്കു സാധിക്കും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു.” – രാഹുല്‍ കുറിച്ചു. കത്തിന്റെ വിശദാംശങ്ങള്‍ സഹിതമാണ് പോസ്റ്റ്.

ബഫര്‍സോണ്‍ വിഷയത്തില്‍ സ്ഥലം എംപിയായ രാഹുല്‍ ഗാന്ധി മൗനം പാലിക്കുകയാണെന്ന് ആരോപിച്ചാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ അദ്ദേഹത്തിന്റെ ഓഫിസിലേക്കു മാര്‍ച്ച്‌ നടത്തിയത്. ഇരച്ചു കയറിയ പ്രവര്‍ത്തകര്‍ ഓഫിസ് തല്ലിത്തകര്‍ത്തിരുന്നു.അതിനിടെ, എസ്‌എഫ്‌ഐ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഓഫിസ് ജീവനക്കാരന്‍ അഗസ്റ്റിനുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ച്‌ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. പൊലീസ് ആക്രമണത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും രാഹുല്‍ ഗാന്ധി ഫോണില്‍ ആശയവിനിമയം നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക