തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിയുടെ കരസേന റിക്രൂട്ട്മെന്റ് റാലിയുടെ വിഞ്ജാപനം പുറപ്പെടുവിച്ചു. പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ജൂലൈ മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.
കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. ആദ്യ വർഷം 32,000 രൂപയും രണ്ടാം വർഷം 33,000 രൂപയുമാണ് പ്രതിഫലം ലഭിക്കുന്നത്. മൂന്നാം വർഷം 36,500 രൂപയും നാലാം വർഷം 40,000 രൂപയും പ്രതിഫലമായി ലഭിക്കും.
അതേസമയം വിരമിച്ച ശേഷം വിമുക്ത ഭടന്മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ഇവർ അർഹരാകില്ല. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്ന് കരസേന മേധാവി മനോജ് പാണ്ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.
അതേസമയം അഗ്നിപഥിനെതിരെ പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വർധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.