തിളച്ചുമറിയുന്ന അടുക്കള ബജറ്റുകള്‍ക്ക് അല്‍പം ആശ്വാസം നല്‍കിക്കൊണ്ട്, ഭക്ഷ്യ എണ്ണ ബ്രാന്‍ഡുകള്‍ സൂര്യകാന്തി, സോയാബീന്‍, കടുക്, പാമോയില്‍ എന്നിവയുടെ പരമാവധി ചില്ലറ വില (എംആര്‍പി) 20 രൂപ വരെ കുറയ്ക്കുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തോടെയാണ് ഇവയുടെ വില കൂടിയത്.
അന്താരാഷ്ട്ര വില അല്‍പം കുറഞ്ഞതും ആഭ്യന്തര വില ലഘൂകരിക്കാനുള്ള സര്‍കാര്‍ ഇടപെടലുകളുടെ പിന്‍ബലവുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഭക്ഷ്യ എണ്ണയുടെ 60 ശതമാനവും ഇന്‍ഡ്യ ഇറക്കുമതി ചെയ്യുകയാണ്. ഫ്രീഡം, ജെമിനി ബ്രാന്‍ഡ് ഓയിലുകള്‍ വില്‍ക്കുന്ന ജെമിനി എഡിബിള്‍സ് ആന്‍ഡ് ഫാറ്റ്സ്, തങ്ങളുടെ ബ്രാന്‍ഡഡ് സണ്‍ഫ്‌ളവര്‍ ഓയിലിന്റെ എംആര്‍പി 20 മുതല്‍ 200 രൂപ വരെ കുറച്ചു.
യുക്രൈന്‍-റഷ്യ യുദ്ധം കാരണം രണ്ട് വലിയ സൂര്യകാന്തി എണ്ണ ഉത്പാദകരില്‍ നിന്നുള്ള ആഗോള സപ്ലൈ വെട്ടിക്കുറച്ചിരുന്നു. എംആര്‍പി കുറഞ്ഞ സൂര്യകാന്തി എണ്ണ അടുത്ത അഞ്ച് – ഏഴ് ദിവസത്തിനുള്ളില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.