ആലപ്പുഴ: ജനറൽ ആശുപത്രി നിരീക്ഷണ മുറിയിലെ ഫാൻ പൊട്ടി തലയിൽവീണ് കൂട്ടിരിപ്പുകാരന് പരുക്കേറ്റു. തകഴി കേളമംഗലം പുത്തൻവീട്ടിൽ കെ.അജേഷിന്റെ (45) തലയിലാണ് ഫാൻ വീണത്. അഞ്ച് തുന്നിക്കെട്ടുണ്ട്. ഇന്നലെ പകൽ 12.30 നായിരുന്നു അപകടം. ബസ് യാത്രയ്ക്കിടെ സഹോദരിക്ക് തലചുറ്റൽ അനുഭവപ്പെട്ട് ജനറൽ ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞാണ് ലോറി ഡ്രൈവറായ അജേഷ് വന്നത്.
നിരീക്ഷണ മുറിയിലായിരുന്ന സഹോദരിയുടെ സമീപം നിൽക്കുമ്പോൾ, കറങ്ങിക്കൊണ്ടിരുന്ന ഫാൻ പൊട്ടി വലിയ ശബ്ദത്തോടെ അജേഷിന്റെ തലയിൽ വീഴുകയായിരുന്നു. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. മുറിവ് തുന്നുകയും സ്കാനിങ്ങിനു വിധേയനാക്കുകയും ചെയ്ത ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞ അജേഷിനെ വൈകിട്ട് ഡിസ്ചാർജ് ചെയ്തു.
പരിശോധനയ്ക്കായി നാളെ വീണ്ടും എത്താൻ ഡോക്ടർ നിർദേശിച്ചു. പഴകി ദ്രവിച്ച ഫാൻ കറങ്ങുമ്പോൾ വലിയ ശബ്ദമുണ്ടാവുകയും ഇടയ്ക്കിടെ തനിയെ നിന്നു പോവുകയും ചെയ്തിരുന്നതായി രോഗികൾ പറഞ്ഞു. അതേ സമയം കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം ഫാൻ ഉൾപ്പെടെ മുഴുവൻ ഇലക്ട്രിക് ഉപകരണങ്ങളും പരിശോധിച്ച് കുറ്റമറ്റതാണെന്നു ഉറപ്പുവരുത്തിയിരുന്നതായി സ്ഥലം സന്ദർശിച്ച നഗരസഭാധ്യക്ഷ സൗമ്യരാജ് പറഞ്ഞു.