മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ നടത്തിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. സുരക്ഷ ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് സ്വപ്ന അപേക്ഷ നല്‍കിയത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്നുമാണ് സ്വപ്ന സുരേഷിന്‍റെ ആവശ്യം.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നല്‍കാനിരിക്കെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം ശിവശങ്കര്‍, കെ ടി ജലീല്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയതില്‍ പങ്ക് വെളിപ്പെടുത്തുന്നതാണ് സ്വപ്നയുടെ മൊഴി.
ഇന്നലെ നാടകീയമായ നീക്കത്തിലൂടെ പാലക്കാടുള്ള ഫ്ലാറ്റിൽ നിന്ന് ഐഡൻറിറ്റി വെളിപ്പെടുത്താതെ വിജിലൻസ് ഉദ്യോഗസ്ഥർ ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യാൻ സരിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നു. സരിത്തിനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന സ്വപ്നം മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുകയും ഇതു വലിയ വാർത്തയാക്കുകയും ചെയ്തതോടെ സർക്കാർ പ്രതിരോധത്തിൽ ആയിരുന്നു. ലോക്കൽ പോലീസ് പോലും അറിയാതെയാണ് വിജിലൻസ് വഴി ഇത്തരമൊരു നീക്കം സർക്കാർ നടത്തിയത്.