മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനായി മരുന്നു വാങ്ങാന്‍ അനുവദിക്കാതെ പൊലീസ്. അങ്കമാലി കാലടിയില്‍ ഇന്നലെയാണ് സംഭവം. മരുന്ന് വാങ്ങാന്‍ എത്തിയ ആളെയും മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും പൊലീസ് ഭീഷണിപ്പെടുത്തി. കുഞ്ഞിന് പനിയാണെന്നും മരുന്ന് വാങ്ങണമെന്നും പറഞ്ഞെങ്കിലും ‘കൂടുതല്‍ വര്‍ത്തമാനം പറയാതെ വണ്ടി എടുത്തുകെണ്ട് പോ’ എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി.
ഇതുപ്രകാരം ഇയാള്‍ കാര്‍ മാറ്റിയിട്ടു. തുടര്‍ന്ന് കാറിലേക്ക് മരുന്നെത്തിക്കാനായി മെഡിക്കല്‍ സ്റ്റോര്‍ ഉടമ ശ്രമിച്ചപ്പോഴും പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടു. ഇത് ചോദ്യം ചെയ്തപ്പോള്‍ ‘കൂടുതല്‍ കളിച്ചാല്‍ തന്റെ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിക്കു’മെന്നായിരുന്നു ഭീഷണി.ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ പലതും അവധിയായിരുന്നു. ഇതിനാല്‍ തന്നെ ഏറെ അന്വേഷിച്ചാണ് കോട്ടയം സ്വദേശികളായ ദമ്ബതികള്‍ കാലടിയിലെ മെഡിക്കല്‍ സ്‌റ്റോറിലെത്തിയത്.
മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങളുടെ പേരിൽ കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടുകയാണ്. പിണറായി വിജയനും ഇടതു സർക്കാരിനും എതിരെ പ്രതിഷേധങ്ങൾ ഉണ്ടായാൽ യുദ്ധസമാനമായ സജ്ജീകരണങ്ങളാണ് പോലീസ് സ്വീകരിക്കുന്നത്. ജനപ്രതിനിധികൾ ജനാധിപത്യത്തിലെ യജമാനന്മാരായ ജനങ്ങളോടാണ് ഈ മെക്കിട്ടു കേറ്റം നടത്തുന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കും എന്ന ഭീതിയിൽ കറുത്ത മാസ്ക് പോലും കേരളത്തിൽ നിരോധിക്കുന്നത് നാം കണ്ടു. ജനങ്ങളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടായില്ലെങ്കിൽ ഇത്തരം ആടിച്ചമർത്തലുകൾ വരും ദിവസങ്ങളിൽ വർദ്ധിക്കും.