ആലുവ: തന്റെ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സ്വവര്‍ഗാനുരാഗി ആദില നസ്‌റിന്‍ രംഗത്ത്. ആലുവ സ്വദേശിയായ ആദിലയുടെ പങ്കാളി കോഴിക്കോട് സ്വദേശിനിയായ ഫാത്തിമ നൂറ ആണ്. നൂറ നിലവില്‍ അവളുടെ ബന്ധുക്കളുടെ തടവിലാണ്. ആദിലയുടെ വീട്ടില്‍ കഴിയുകയായിരുന്ന നൂറയെ അവളുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നൂറയെ തിരിച്ചുവേണമെന്ന ആവശ്യമാണ് ആദില ഉന്നയിക്കുന്നത്.
സൗദിയില്‍ പഠിക്കുമ്ബോഴാണ് നൂറയെ പരിചയപ്പെടുന്നതെന്നും, പ്ലസ് ടുവിന് പതിക്കുമ്ബോള്‍ ആണ് പ്രണയത്തില്‍ ആയതെന്നും ആദില പറയുന്നു. ഏഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ആദിലയുടെ പ്രതികരണം. ‘നൂറയ്ക്ക് അവളുടെ വീട്ടുകാര്‍ വിവാഹം ആലോചിച്ചിരുന്നു. അവള്‍ എനിക്ക് വേണ്ടി കുറെ പിടിച്ചുനിന്നു. ഞങ്ങള്‍ക്കൊരു രോഗമാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവളെ ചീത്തയാക്കുവാണ് എന്നായിരുന്നു അവളുടെ വീട്ടുകാര്‍ പറഞ്ഞത്. എന്നെ വേഗം കെട്ടിച്ച് വിടണമെന്നായിരുന്നു ആവശ്യം’, ആദില പറയുന്നു.
തന്റെ വീട്ടില്‍ കഴിയുകയായിരുന്ന നൂറയെ അവളുടെ ബന്ധുക്കള്‍ തങ്ങളെ മര്‍ദ്ദിച്ച് അവളെ ബന്ദിയാക്കിയെന്നാണ് ആദില നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. ഇരുവരുടെയും ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ ഇവരെ ശാരീരികമായി മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്. വീടുകളില്‍ നിന്ന് ഒളിച്ചോടിയ ഇവര്‍ വനജ കലക്റ്റീവില്‍ സഹായം തേടുകയായിരുന്നു. നൂറയുടെ വീട്ടുകാര്‍ ആളെക്കൂട്ടി സംഘടനയ്‌ക്കെതിരെ രംഗത്ത് വന്നു. നൂറയെ കൊന്നാലും ആദിലയുടെ കൂടെ ജീവിക്കാന്‍ അനുവദിക്കില്ല എന്നവര്‍ പറഞ്ഞതായി ആദില പറയുന്നു. നൂറയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് പോലീസില്‍ വിവരമറിയിച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ വീട്ടുകാരുടെ കൂടെ പോകാന്‍ തയ്യാറല്ലെന്നും അവര്‍ അപകടകാരികളാണെന്നുമായിരുന്നു നൂറ പറഞ്ഞത്.
‘അവളുടെ മൂത്തമ്മ അസഭ്യവര്‍ഷമായിരുന്നു നടത്തിയത്. ഞാന്‍ ഇതുവരെ കേള്‍ക്കാത്ത തെറികള്‍ വരെ ആണ് അവര്‍ വിളിച്ചത്. ട്രെയിനിന്റെ അടിയില്‍ ഒക്കെ ചത്ത് കിടക്കുമെന്ന് നൂറയെ നോക്കി അവര്‍ പറഞ്ഞു. ഞാന്‍ കെട്ട്യോനും നൂറ കെട്ട്യോളും ആണോ എന്ന് അവര്‍ ചോദിച്ചു. പോലീസിനോട് വീട്ടുകാരുടെ കൂടെ പോകാന്‍ താല്‍പ്പര്യമില്ലെന്ന് ഞങ്ങള്‍ പറഞ്ഞു’, ആദില പറയുന്നു.
ആദിലയുടെ കുടുംബത്തില്‍ നിന്നും ഇത്രയും പ്രശ്നമുണ്ടായില്ല. ആദിലയുടെ ഉമ്മയും ബന്ധുക്കളും ആദിലയുടെ കൂടെ നൂറയെയും കൂട്ടിക്കൊണ്ടു പോയി. നൂറയെ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുമെന്നും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുമെന്നും പറഞ്ഞായിരുന്നു നൂറയെ സ്വീകരിച്ചത്. ആദിലയുടെ വീട്ടില്‍ വച്ച് ഈ രണ്ടുപേരും നിരന്തരം വൈകാരിക ബ്ലാക്ക്മെയിലിംഗിന് ഇരയായി. പല രാത്രികളിലും ഉറങ്ങാന്‍ പോലും അനുവദിക്കാതെ അവരോട് പ്രണയം ഉപേക്ഷിക്കാന്‍ ആദിലയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
‘വീട്ടിലെത്തിയപ്പോള്‍ വാപ്പ ഉണ്ടായിരുന്നു. എന്നോട് ഇനി വുമണ്‍സ് കോളേജില്‍ പോകണ്ട എന്ന് പറഞ്ഞു. അവളോട് എന്റെ വാപ്പ പറഞ്ഞു, ഇത് ഇസ്‌ലാമില്‍ നിരക്കാത്ത കാര്യമാണ്. നിങ്ങള്‍ രണ്ട് പേരും രണ്ടാകണം. രണ്ട് പേരുടെ സന്തോഷത്തിന് വേണ്ടി എത്ര പേരാണ് നീറുന്നത് എന്ന് അവളോട് പറഞ്ഞു’, ആദില പറഞ്ഞു.
23 ന് നൂറയുടെ ഉമ്മയും ബന്ധുക്കളും ചേര്‍ന്ന് ആദിലയുടെ വീട്ടിലെത്തി നൂറയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നൂറയെ തിരിച്ചുകിട്ടാന്‍ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആദിലയെയും നൂറയെയും ബിനാനിപുരം പോലീസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയും സ്വസമ്മതപ്രകാരം ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന പ്രായപൂര്‍ത്തിയായവരാണെന്ന് മനസിലാക്കി പോലീസ് പരാതി സ്വീകരിക്കാതിരിക്കുകയും ചെയ്തു. ഇപ്പോള്‍ ആലുവയിലെ ഷോട്ട് സ്റ്റേ ഹോമിലാണ് ആദില. നൂറയെ തിരിച്ചുകിട്ടാനുള്ള പ്രയത്നത്തിലാണ് ഈ പെണ്‍കുട്ടി.
.