ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരു ‘കനത്ത വെല്ലുവിളി’യാണ് നേരിടുന്നത്. ആസ്ഥാന മന്ദിരമായ ഇന്ദിര പര്യാവരണ്‍ ഭവന്റെ നടുമുറ്റത്ത് പക്ഷികള്‍ കൂട്ടത്തോടെ കാഷ്ഠിക്കുന്നതാണ് ആ വെല്ലുവിളി. ഇതിന് പരിഹാരം കാണുന്നതിനായി മികച്ച ആശയങ്ങള്‍ ക്ഷണിച്ചുകൊണ്ട് പരസ്യം നല്‍കിയിരിക്കുകയാണ് മന്ത്രാലയം. പക്ഷിക്കാഷ്ഠമിട്ട് വൃത്തിക്കേടാക്കുന്നത് ഒഴിവാക്കാന്‍ നല്ല ആശയങ്ങള്‍ നിര്‍ദേശിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഒരു ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

‘സാങ്കേതിക പരിജ്ഞാനവും മുന്‍‌കാല പരിചയവുമുള്ള സംഘടനകള്‍‌ / സ്ഥാപനങ്ങള്‍‌ / കമ്ബനികള്‍‌ / വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പരിസ്ഥിതി സൗഹൃദവും പ്രായോഗികവും ചെലവ് കുറഞ്ഞതും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതുമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യാം,’ – വെബ്സൈറ്റില്‍ പ്രസിദ്ധകരിച്ച പരസ്യത്തില്‍ മന്ത്രാലയം പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടുമുറ്റത്തിന് ഘടനാപരമായ മാറ്റങ്ങള്‍ വരുത്താതെയുള്ള നിര്‍ദേശങ്ങളായിരിക്കണം സമര്‍പ്പിക്കേണ്ടത്. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ഒരു സമിതി മൂന്ന് മികച്ച പരിഹാര നിര്‍ദേശങ്ങള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. താത്പര്യമുള്ളവര്‍ക്ക് ഈ നടുമുറ്റത്തെ കുറിച്ച്‌ മനസിലാക്കാന്‍ ജൂലൈ 16 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 3 നും വൈകുന്നേരം 4 നും ഇടയില്‍ ന്യൂഡല്‍ഹിയിലെ ജോര്‍ ബാഗിലെ ഇന്ദിര പര്യാവരണ്‍ ഭവന്‍ സന്ദര്‍ശിക്കാം. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 23 ആണ്.

http://moef.gov.in/en/the-ministry-invites-proposals-for-finding-a-solution-to-the-recurring-problem-of-bird-droppings-in-the-central-courtyard-of-indira-paryavaran-bhawan-jor-bagh-new-delhi/

‘ഇത് എനിക്ക് ഒരു വാര്‍ത്തയാണ്. പക്ഷി കാഷ്ഠത്തെ നേരിടാനുള്ള നിര്‍ദേശങ്ങള്‍ മന്ത്രാലയം ആവശ്യപ്പെടുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഇവിടെ ധാരാളം പക്ഷികളുണ്ട് – പ്രാവുകള്‍, കാക്കകള്‍, മൈന എന്നിവ വളരെ സാധാരണമാണ്. ഒരുപക്ഷേ അവര്‍ സൂചിപ്പിക്കുന്നത് പ്രാവുകള്‍ സൃഷ്ടിക്കുന്ന പ്രശ്നത്തെ പറ്റിയാകും. സത്യം പറഞ്ഞാല്‍, ജോലിക്കിടെ ഒരു പക്ഷികാഷ്ഠവും എന്റെ മേല്‍ വീണിട്ടില്ല ‘- പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

പക്ഷി കാഷ്ഠം നഗരത്തില്‍ എല്ലായിടത്തെയും പൊതുവായ പ്രശ്നം

‘യാതൊരു ഉത്തരവാദിത്തവുമില്ലാതെ ആവാസ വ്യവസ്ഥ ഒരുക്കിയതും തീറ്റ നല്‍കലുമൊക്കെയാണ് ഈ പ്രശ്നത്തിലേക്ക് നയിച്ചത്. നമ്മുടെ കെട്ടിടങ്ങള്‍ പ്രാവുകള്‍ക്ക് കൂടുണ്ടാക്കാന്‍ മികച്ച ഇടങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇവയുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന യാതൊന്നും ഇല്ലാത്തത് ജനസംഖ്യാ നിയന്ത്രണത്തിന്റെ ഒരു പ്രധാന ഉറവിടത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നു. പൊതുസ്ഥലങ്ങളില്‍ നേരിട്ട് അവരുടെ സംരക്ഷണയിലല്ലാത്ത മൃഗങ്ങളെ പോറ്റാന്‍ ആളുകളെ അനുവദിക്കരുത്. നിയമപ്രകാരം വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് കുറ്റകരമാണ്, ‘-അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച്‌ ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിലെ സീനിയര്‍ ഫെലോ അബി തമീം വനക് പറഞ്ഞു. ലോകമെമ്ബാടുമുള്ള പല നഗരങ്ങളും ഈ പ്രശ്നത്തെക്കുറിച്ച്‌ കൂടുതല്‍ പാരിസ്ഥിതികമായി ബോധവാന്മാരാണ്. പൊതുസ്ഥലങ്ങളില്‍ തീറ്റ നല്‍കുന്നവര്‍ക്ക് കര്‍ശനമായ പിഴ ചുമത്തുകയും ചെയ്യുന്നുണ്ടെന്ന് വനക് കൂട്ടിച്ചേര്‍ത്തു.

ഫോട്ടോഗ്രാഫറും എഴുത്തുകാരനും പക്ഷിനിരീക്ഷകനുമായ നിഖില്‍ ദേവാസര്‍ പറയുന്നത് ഇങ്ങനെ- ‘നിരവധി അപ്പാര്‍ട്ട്മെന്റ് ബാല്‍ക്കണി, കെട്ടിട സമുച്ചയങ്ങളുടെ പൊതു മേഖലകള്‍ നിങ്ങള്‍ കാണും. പക്ഷി കാഷ്ഠത്തിന്റെ, പ്രത്യേകിച്ച്‌ പ്രാവിന്‍ കാഷ്ഠത്താല്‍ അവയെല്ലാം ബാധിക്കപ്പെടുന്നു. പ്രാവുകള്‍ക്ക് എവിടെയും കൂടുണ്ടാക്കാമെന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. എവിടെയും അവക്ക് കൂടുണ്ടാക്കി കഴിയാനാകുമെന്നതാണ് പ്രത്യേകത”. മറ്റ് പക്ഷികള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്ന് ദേവാസര്‍ പറഞ്ഞു.

പക്ഷികള്‍ക്ക് തീറ്റ നല്‍കുന്നത് പൂര്‍ണ്ണമായും നിര്‍ത്താന്‍ കഴിയില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിയമ ഉപദേഷ്ടാവ് പറഞ്ഞു. ‘ഇത് മൃഗങ്ങളുടെ അവകാശത്തിന്റെയും പക്ഷികളുമായും മൃഗങ്ങളുമായും സമൂഹത്തിന്റെ ബന്ധത്തിന്റെ പ്രശ്നമാണ്. തീറ്റ നിരീക്ഷിക്കാന്‍ ഞങ്ങള്‍ ചില ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക