കൊച്ചി: ആലുവ എടയപ്പുറത്തെ നിയമവിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യുവതിയുടെ അച്ഛന്‍. ഭര്‍ത്താവിന്റെ വീട്ടില്‍ മകള്‍ക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം ആവശ്യപ്പെട്ട് നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും പിതാവ് ദില്‍ഷാദ് സലിം പറഞ്ഞു.
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം
രണ്ടരമാസമാണ് അവള്‍ അവിടെ താമസിച്ചത്. ഇത്രയുംനാള്‍ പുറത്തുപറയാന്‍ കഴിയാത്തവിധത്തിലുള്ള ലൈംഗീക വൈകൃതങ്ങള്‍ക്കാണ് ഇരയായത്. ശരീരം മുഴുവന്‍ പച്ചകുത്താന്‍ ആവശ്യപ്പെട്ട് സുഹൈല്‍ മര്‍ദ്ദിച്ചിരുന്നു. യുട്യൂബില്‍ വിഡിയോ നിര്‍മ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്ന് മോഫിയയോട് പറഞ്ഞു. കൈയില്‍ പണമില്ലെന്നും തരാന്‍ പറ്റില്ലെന്നുമാണ് അവള്‍ പറഞ്ഞത്. ഇതിനുപിന്നാലെ കൈപിടിച്ച് തിരിച്ച് ഒടിക്കാന്‍ ശ്രമിച്ചു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത് പക്ഷെ പിന്നീട് പലപ്പോഴായി മാലയും വളയുമൊക്കെ ആവശ്യപ്പെട്ടു. പഠിത്തം നിര്‍ത്താനും സുഹൈല്‍ മോഫിയയെ നിര്‍ബന്ധിച്ചിരുന്നു, ദില്‍ഷാദ് പറഞ്ഞു
‘കുട്ടിസഖാവി’നെയും പ്രതിയാക്കണം
മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മകള്‍ പരാതി നല്‍കിയതെന്നും പരാതി ഒതുക്കിതീര്‍ക്കാനുള്ള ശ്രമമാണ് സി ഐയുടെ ഓഫീസില്‍ നടന്നതെന്നും ദില്‍ഷാദ് പറയുന്നു. അന്ന് മറ്റൊരാള്‍ക്കൂടി അവിടെ ഉണ്ടായിരുന്നു, ‘കുട്ടിസഖാവ്’, അയാളുടെ പേരറിയില്ല, സഖാവാണ്. ഇയാള്‍ സുഹൈലിന്റെ ബന്ധുവാണെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയാണ് മകള്‍ പറഞ്ഞിരിക്കുന്നത്. ഈ വ്യക്തിയും സിഐയും ചേര്‍ന്നാണ് പരാതി ഒതുക്കിതീര്‍ക്കാന്‍ മുന്‍കൈയെടുത്തത്. സംഭവത്തില്‍ കുട്ടിസഖാവിന്റെ റോള്‍ അന്വേഷിക്കണമെന്നും സിഐക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും ദില്‍ഷാദ് ആവശ്യപ്പെട്ടു.