കണ്ണൂര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച രേഷ്മ ടീച്ചറുടെ ഭര്‍ത്താവ് പ്രശാന്ത് സിപിഎം പ്രവര്‍ത്തകനെന്ന് റിപ്പോർട്ട്. സിപിഎം പ്രവര്‍ത്തകനായ പ്രശാന്തിന്റെ വീട്ടില്‍ കൊലക്കേസ് പ്രതിയായ ആര്‍ എസ് എസുകാരനെ ഒളിവില്‍ താമസിപ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും സിപിഎം പിണറായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കുന്നു. അതേസമയം, രേഷ്മയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, നിജില്‍ ദാസിനെ ഒളിച്ചുതാമസിക്കാന്‍ പി എം രേഷ്മ സൗകര്യമൊരുക്കിയത് എന്തും നേരിടാന്‍ ഉറച്ചുതന്നെയെന്നാണ് ലഭിക്കുന്ന സൂചനകല്‍. പാര്‍ട്ടി ഗ്രാമത്തില്‍ തന്റെ വീട്ടില്‍ കൊലക്കേസ് പ്രതിയായ സുഹൃത്തിനെ താമസിപ്പിക്കുമ്ബോള്‍ പിടിക്കപ്പെട്ടാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ചും പുന്നോല്‍ അമൃത വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപികയായ രേഷ്മക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
പ്രവാസിയായ പാലയാട് അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പ്രശാന്തിന്റെ ഭാര്യയാണ് പി.എം. രേഷ്മ എന്ന 42കാരി. പിണറായി പാണ്ട്യാലമുക്കിലുള്ള രയരോത്ത് പൊയില്‍ മയില്‍പ്പീലി എന്ന വീട് ഇവര്‍ അടുത്ത കാലത്ത് പണികഴിപ്പിച്ചതാണ്. ഇവിടെ നിലവില്‍ ആള്‍താമസം ഉണ്ടായിരുന്നില്ല. എന്നാല്‍, യുവതി ഇവിടെ പതിവായി വന്നുപോകാറുണ്ടായിരുന്നു. ഇതില്‍ നാട്ടുകാര്‍ക്കോ അയല്‍വാസികള്‍ക്കോ സംശയവും തോന്നിയിരുന്നില്ല.
ഈ മാസം 17 മുതലാണ് നിജില്‍ദാസിന് താമസിക്കാന്‍ രേഷ്‌മ സൗകര്യമൊരുക്കിയത്. ഭക്ഷണമടക്കം പാകം ചെയ്‌ത് എത്തിച്ചതായും വിവരമുണ്ട്. അധ്യാപിക പലപ്പോഴും ഈ വീട്ടില്‍ വരുന്നത് കണ്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പുന്നോല്‍ അമൃത വിദ്യാലയത്തിലേക്ക് നിജില്‍ദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്കദിവസവും രേഷ്‌മ എത്തിയത്. ബസ് സ്‌റ്റോപ്പില്‍നിന്ന് സ്‌കൂളിലും തിരിച്ചും എത്തിക്കാന്‍ കൃത്യസമയത്ത് നിജില്‍ദാസ് എത്തുമായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ് ഫോണ്‍ സംഭാഷണത്തിലെ വിവരങ്ങളും. മുഴുവന്‍ തെളിവും ശേഖരിച്ച ശേഷമാണ് പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് പ്രതിയെ പിടികൂടിയത്. രണ്ട് മാസമായി പ്രതി ഒളിവിലായിരുന്നു. രേഷ്മ വഴിയാണു വീട്ടില്‍ താമസിക്കാന്‍ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14ാം പ്രതിയാണു നിഖില്‍. കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്.
ഫെബ്രുവരി 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നില്‍ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസന്‍ കൊല്ലപ്പെട്ടതെന്നായിരു്‌നനു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ കൊലയാളികള്‍ക്കായി പരിശോധന ശക്തമാക്കി. അടുത്ത ദിവസം തന്നെ ഗൂഢാലോചനയില്‍ പങ്കെടുത്ത 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പിന്നെ അന്വേഷണം തണുപ്പന്‍ മട്ടിലായിരുന്നു. ആദ്യഘട്ടത്തില്‍ ഉണ്ടായ ആവേശം പൊലീസിന് ഇല്ലാതായി.
കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന നിജില്‍ ദാസിനെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.. ഇതിനിടെ ലിജേഷിന്റെ ബന്ധുവായ പൊലീസുകാരനിലേക്കും അന്വേഷണം നീണ്ടു. ആത്മജന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിക്കുന്നുവെങ്കിലും ഈ വാദം പൊലീസ് തള്ളിക്കളയുകയാണ്.
കൊലക്കേസ് പ്രതിയെ ചതിച്ചത് വാട്സാപ്
രാത്രി സമയത്ത് ഭാര്യയുമായുള്ള വാട്സാപ് ബന്ധം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നിജില്‍ ദാസിന്റെ ഭാര്യയുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് പ്രതി വലയിലായത്. സൈബര്‍ ടീമിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രാത്രി സമയത്ത് ഭാര്യയുമായി വാട്സാപ്പില്‍ ബന്ധപ്പെടുന്നതു ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് ഭാര്യയുടെ ഫോണ്‍ പരിശോധിച്ചു. ഇതേ തുടര്‍ന്നാണു പ്രതി വലയിലായത്.ന്യൂ മാഹി എസ്‌ഐമാരായ വിപിന്‍, അനില്‍കുമാര്‍, സിപിഒമാരായ റിജീഷ്, അനുഷ എന്നിവരും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതി നിജില്‍ദാസിനെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ നിഖില്‍ദാസിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. വീട്ടുടമയായ രേഷ്മയെ രാത്രി തന്നെ മജിസ്ട്രേട്ടിനു മുന്നിലെത്തിച്ച് റിമാന്‍ഡ് ചെയ്യിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ രാത്രി എട്ടരയോടെ ഇവരുടെ വീട് ആക്രമിക്കപ്പെട്ടത് പൊലീസിനെ വീണ്ടും നാണം കെടുത്തുന്ന സംഭവമായി മാറി. മുഖ്യമന്ത്രിയുടെ വീടിന് സമീപത്തായതിനാൽ പൊലീസ് കാവലുള്ള ഈ പ്രദേശത്തെ വീട്ടിലെത്തി ജനല്‍ച്ചില്ലുകള്‍ മുഴുവന്‍ അടിച്ചു തകര്‍ത്തശേഷമായിരുന്നു ബോംബേറ്. രണ്ടു ബോംബുകള്‍ എറിഞ്ഞതായാണ് പൊലീസ് പറയുന്നത്. ബോംബേറില്‍ ചുമരിനും ടൈല്‍സിനും കേടുപാടു സംഭവിച്ചു. പരിശോധനയില്‍ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. കനത്ത പൊലീസ് സംഘം പരിസരത്ത് ക്യാംപ് ചെയ്യുന്നുണ്ട്.